
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതിയില്‍ അഭിഭാഷകകര്‍ തമ്മില്‍ വാക്കേറ്റം. ഇതേതുടര്‍ന്ന് കോടതി ചന്തയാണോയെന്ന് ചോദിച്ച് കേസ് പരിഗണിക്കുന്ന ബെഞ്ച് അഭിഭാഷകരെ വിമര്‍ശിച്ചു.
കേസില്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെയും പല്ലവ് സിസോദിയയും ഹാജരാകുന്നതിനെ ദൂഷ്യന്ത് ദവെ എതിര്‍ത്തതോടെയാണ് കോടതിയില്‍ അഭിഭാഷരുടെ വാക്കേറ്റവും കോടതിയുടെ വിമര്‍ശനവുമുണ്ടായത്. കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. അഭിഭാഷരുടെ വക്കേറ്റം രൂക്ഷമായതോടെയാണ് കോടതി നടപടികള്‍ ചന്തയുടെ നിലവാരത്തിലേക്ക് അധഃപതിക്കരുതെന്നു ബെഞ്ച് മുന്നറിയിപ്പ് നല്‍കിയത്.
മഹാരാഷ്ര്ട സര്‍ക്കാരിന് വേണ്ടിയാണ് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരാകുന്നത്. കോടതിയില്‍ സ്വതന്ത്ര നിലപാട് എടുത്തതിന് തനിക്കെതിരെ ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചതായി ദൂഷ്യന്ത് ദവേ പരാതി പറഞ്ഞു. മുംബൈ സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ജഡ്ജി ബിഎച്ച് ലോയ മരണപ്പെട്ടത്.






