
മറയൂര്‍: അര്‍ധരാത്രി വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര തകര്‍ത്ത് കാട്ടുപോത്ത് വീടിനുള്ളിലേക്കു വീണു. ടി.വിയും ഗൃഹോപകരണങ്ങളും തകര്‍ന്നതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു വീട് അടച്ച് പോത്തിനെ കുടുക്കി. വനപാലകരുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ തുറന്നുവിട്ടത് 11 മണിക്കൂറിനുശേഷം.
പള്ളനാട്ട് സ്വദേശി രാംകുമാറിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്താണ് കാട്ടുപോത്ത് വീടിനകത്തേക്കു വീണത്. ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. നടവഴി മുകളിലേക്കു കയറിയ പോത്ത് തിരിച്ചിറങ്ങുന്നതിനിടെ വീടിന്റെ മുകളിലൂടെ അടുക്കള ഭാഗത്തേക്കു വീഴുകയായിരുന്നു.
അലമാരയും കിടക്കയുമൊക്കെ ഇതോടെ തവിടുപൊടിയായി. ബഹളം കേട്ട് രാംകുമാറും ഭാര്യയും പുറത്തേക്കോടി വീട് പൂട്ടി. ഇതിനിടെ, സമീപത്തെ മരണവീട്ടിലെത്തിയ ആളുകളും ഓടിയെത്തി. നഷ്ടപരിഹാരം കിട്ടാതെ പോത്തിനെ തുറന്നുവിടില്ലെന്നു നാട്ടുകാര്‍ നിലപാടെടുത്തു. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനപാലകരും പോലീസുമെത്തി ചര്‍ച്ച നടത്തി.
പള്ളനാട്, മംഗള പാറ, നാച്ചിവയല്‍ പോലുള്ള ജനവാസമേഖലകളില്‍ സംരക്ഷണവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിര്‍ദേശം മുന്നോട്ടുവച്ചു. ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് പോത്തിനെ തുറന്നുവിട്ടത്. സംരക്ഷണ വേലി ഉടന്‍ നിര്‍മിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ രണ്ടു വാച്ചര്‍മാരെ നിയമിക്കുമെന്നും ഡി.ഫ്.ഒ അഫ്സല് അഹമ്മദ് പറഞ്ഞു.






