
ന്യൂഡല്‍ഹി: ഇന്ത്യ-ഫ്രാന്‍സ് യുദ്ധവിമാന കരാറായ റാഫേല്‍ ഫൈറ്റര്ജറ്റില് തൂങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രം പുറത്തുവിടാന്‍ മടിക്കുന്നത് അതില്‍ അനധികൃത ഇടപാടുകള്‍ നടന്നതിനാലാണെന്നും അഴിമതിയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരോപിച്ചു. അടിമുടി അനധികൃത ഇടപാടുകള്‍ നടന്ന ഈ കരാറിനെക്കുറിച്ച് മിണ്ടാതിരിക്കുന്നതും ചോദിക്കാന്‍ മടിക്കുന്നതും എന്തുകൊണ്ടാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങളോട് ചോദിച്ച രാഹുല്‍ രഹസ്യരേഖകള്ക്കൊപ്പം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യന്തര സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടിന്റെ വിവരങ്ങള്‍ പുറത്തു പറയാനാകില്ലെന്ന പ്രതിരോധമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കാനും മടിച്ചില്ല.
കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പിലേക്ക് വിടാനാകില്ലെന്നു തിങ്കളാഴ്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഒരു പ്രതിരോധമന്ത്രി യുദ്ധവിമാനം വാങ്ങാന്‍ എത്ര ചെലവഴിച്ചു എന്നതിന്റെ വിവരം പുറത്ത് പറയില്ലെന്ന് നിലപാട് എടുക്കുന്നത് ഇതാദ്യമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. മോഡി തികച്ചും സ്വകാര്യമായി നടത്തിയ ഈ ഇടപാട് ഒരു അഴിമതിയാണെന്ന് താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ പറഞ്ഞിരുന്നതായും രാഹുല്‍ വ്യക്തമാക്കി. മോഡി ഒറ്റയ്ക്ക് പാരീസിലേക്ക് പോയതും ഇടപാടില്‍ മാറ്റം വരുത്തിയതും ഇന്ത്യാക്കാര്‍ക്ക് മുഴുവനും അറിയാവുന്ന കാര്യമായിട്ടും ഈ വിവരം ഇന്ത്യാക്കാരോട് പറയാനാകില്ല എന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്. ഇന്ത്യന്‍ രക്തസാക്ഷികളുടെ ബന്ധുക്കളെങ്കിലൂം വിമാനം വാങ്ങാന്‍ എത്ര രൂപ ചെലവിട്ടു എന്നറിയേണ്ടതില്ലെ. ഇതെല്ലാം സൂചിപ്പിക്കുന്നത് അഴിമതി നടന്നു എന്ന് തന്നെയല്ലേയെന്നും രാഹുല്‍ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും ചേര്‍ന്ന് ഉണ്ടാക്കിയ നിഗൂഡമായ ഇടപാട് എന്ന് വിശേഷിപ്പിച്ച് 'ദി ഗ്രേറ്റ് റാഫേല്‍ മിസ്റ്ററി' എന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ സാമ്പത്തിക താല്‍പ്പര്യാര്‍ത്ഥം അവര്‍ക്ക് വേണ്ടി അവര്‍ക്കൊപ്പം തീരുമാനം എടുത്താണ് പ്രധാനമന്ത്രി ഈ വാങ്ങല്‍ നടത്തിയതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചത്. സുരക്ഷാ കാര്യത്തില്‍ ക്യാബിനറ്റ് കമ്മറ്റിയുടെ ക്ളീയറന്‍സ് കൂടാതെ ചെയ്ത നടപടിയിലൂടെ സര്‍ക്കാര്‍ പ്രതിരോധ ശേഖരണ നിയമലംഘനം തന്നെയാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 20 ശതമാനം വില കുറിച്ച നല്‍കാമെന്ന യൂറോഫൈറ്ററിന്റെ വാഗ്ദാനം അപ്പാടെ തള്ളി 2012 ല്‍ യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്ത ചെലവിന്റെ മൂന്ന് മടങ്ങ് ഉയര്‍ന്ന തുകയാണ് ഓരോ ജറ്റിനുമായി ഈ സര്‍ക്കാര്‍ തയ്യാറാക്കിയതെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.






