
ചണ്ഡിഗഢ്: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത്റാം റഹീം സിംഗിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ബി.ഐ കുറ്റപത്രം. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിില് കഴിയുന്ന ഗുര്‍മീതിനെതിരെ മറ്റൊരു കേസില്‍ പഞ്ച്കുല സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രരത്തിലാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍. തന്റെ ആശ്രയത്തിലെ നിരവധി അന്തേവാസികളെ ഗുര്‍മീത് ഷണ്ഡീകരിച്ചിരുന്നുവെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.
ആശ്രമത്തിലെ 400 ഓളം പുരുഷന്മാരായ അന്തേവാസികളെ ഗുര്‍മീത് ഷണ്ഡീകരിച്ചിരുന്നുവെന്ന് ഫെബ്രുവരി ഒന്നിന് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്. ആശ്രമത്തിലെ കുപ്രസിദ്ധമായ രഹസ്യകേന്ദ്രങ്ങളിലാണ് ഷണ്ഡീകരണം നടന്നത്. ഈ കേന്ദ്രങ്ങളിലാണ് അനുയായികളെ ഗുര്‍മീത് മാനഭംഗത്തിനും ഇരയാക്കിയിരുന്നത്. ഈ രഹസ്യകേന്ദ്രങ്ങളില്‍ ഷണ്ഡീകരണത്തിനായി പ്രത്യേകം ഓപറേഷന് തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഗുര്‍മീതിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൂടാതെ, ഇത്തരത്തില്‍ ഷണ്ഡരാക്കുന്ന അനുയായികളുടെ പേരില്‍ ഗുര്‍മീത് ഭൂമിയും മറ്റു വസ്തുവകകളും വാങ്ങിക്കൂട്ടിയിരുന്നു. ഒപ്പിട്ട് നല്കുന്ന ഇവര്‍ ഒരിക്കലും എന്തിനു വേണ്ടിയാണിതെന്ന് അറിഞ്ഞിരുന്നില്ല. ഇവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെയായിരുന്നു ഇത്തരത്തിലുള്ള ഇടപാടുകള്‍ നടന്നിരുന്നത്. ഗുര്‍മീത് ഗാന്്ഡ് ബാങ്കുകള്‍ ഉണ്ടാക്കിയിരുന്നുവെന്നും ഷണ്ഡീകരിക്കപ്പെടുന്നവരുടെ ഭൂമി സമ്മാനമെന്ന നിലയില്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രം സ്വീകരിച്ച കോടതി ഗുര്‍മീതിനും മറ്റു രണ്ടു പേര്‍ക്കും നോട്ടീസ് അയച്ചു. ഈ മാസം 28ന് ഇവരെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കാന്‍ റോത്തക്കിലെ സുനരിയ ജയില്‍ മേധാവിക്കും കോടതി നിര്‍ദേശം നല്കി. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ച ഗുര്‍മീത് ഇപ്പോള്‍ സുനരിയ ജയിലിലാണ്.
കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്ന എം.പി സിംഗിനെയും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ അംബാല ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്കി. കേസിലെ മൂന്നാമത്തെ പ്രതിയായ ഡോ. പങ്കജ് ഗാര്‍ഗിനോട് നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ദേരയിലെ അന്തേവാസികളെ ഷണ്ഡരാക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നത് ഈ ഡോക്ടറായിരുന്നു.
ദേരയിലെ മുന്‍ അന്തേവാസിയായ ഹാന്‍സ് രാജ് ചൗഹാന് നല്കിയ പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നത്.






