
അരീക്കോട്: വി.പി. സത്യന് എന്ന ഫുട്ബോളറുടെ ജീവിതകഥ സിനിമയായി ചിത്രീകരിച്ചതില്‍ യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങളുമുണ്ടെന്ന് ആത്മമിത്രവും ഇന്ത്യന്‍ ഫുട്ബോളറുമായിരുന്ന യു. ഷറഫലി. സത്യന് പോലീസില്‍നിന്നു പുറത്തുപോവാനുള്ള കാരണങ്ങളായി സിനിമയില്‍ ചിത്രീകരിച്ചത് അസത്യമായ കാര്യങ്ങളാണെന്നും ഷറഫലി 'മംഗള'ത്തോടു പറഞ്ഞു.
ഉന്നതഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നു സത്യന് കേരളാ പോലീസ് വിട്ടു കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്കു വിടുന്നതായാണു സിനിമയില്‍. എന്നാല്‍ ഷറഫലി പറയുന്നത് ഇങ്ങനെയാണ്; അക്കാലത്ത് കൊല്‍ക്കത്തയില്‍ മാത്രമേ ഫുട്ബോള്‍ പ്രഫഷണലിസം ഉണ്ടായിരുന്നുള്ളു. ഞാനും വിജയനും ഉള്‍പ്പെടെ പലരും അവിടെ പോയി കളിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ പോലീസില്‍ തിരിച്ചെത്തിയെങ്കിലും ഞങ്ങളോടു കാണിച്ച പരിഗണന ഞങ്ങളുടെ സീനിയറായിരുന്ന സത്യനോട് കാണിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എല്ലാവരുമായും ബന്ധങ്ങളുണ്ടാക്കി എല്ലാം നേടിയെടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല സത്യന്. ഒറ്റപ്പെട്ടജീവിതം ഇഷ്ട്പ്പെടുന്ന, എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ആളായിരുന്നു.
സത്യന് എന്റെ വീട്ടില്‍ താമസിക്കാന്‍ വരാറുണ്ടായിരുന്നു. ഞാന്‍ സത്യന്റെ വീട്ടിലും താമസിച്ചിട്ടുണ്ട്. സെവന്‍സ് ഫുട്ബാള്‍ അത്ര വലിയ ഇഷ്ടമായിരുന്നില്ലെങ്കിലും ഞങ്ങളുടെ സെവന്‍സ് ബ്രദേഴ്സ് അരീക്കോടിന് വേണ്ടി സത്യന് പല തവണ കളിക്കാനെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും പോലീസിലായാലും കേരളടീമിലായാലും സത്യനോടൊപ്പമുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ മറക്കാനാവാത്തതാണ്. മദ്രാസിലെ ഒറ്റപ്പെട്ട ജീവിതമാണ് അദ്ധേഹത്തെ വിഷാദരോഗിയാക്കിയത്. കേരളത്തെപ്പോലുള്ള ഫുട് ബോള്‍ പ്രേമികളും ഫുട്ബോള്‍ അന്തരീക്ഷവും ഇല്ലാതെപോയതും അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാവും.
സത്യനെ പോലീസില്‍ തന്നെ നിലനിര്‍ത്തണമെന്ന് അദ്ദേഹത്തിന്റെ പിതാവിനും കുടുംബത്തിനും വലിയ ആഗ്രഹമുണ്ടായിയുരുന്നുവെങ്കിലും എല്ലാപ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് പോലീസ് വിട്ട് ചെന്നൈയില്‍ ചേക്കേറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിധിയായിരിക്കാം. അപേക്ഷ നല്‍കിയിട്ട് രണ്ടാഴ്ചവരെ കാത്തുനിന്നാല്മാത്രം കിട്ടാറുള്ള റിലീവിങ് ഓര്‍ഡര്‍ സത്യന് മാത്രം ഒറ്റ ദിവസം കൊണ്ട് ഡി.ജി.പിയില്‍നിന്ന് എങ്ങനെ ലഭിച്ചു എന്നുള്ളത് ഇന്നും മനസിലാവാത്ത രഹസ്യമാണെന്നും ഷറഫലി പറഞ്ഞു.






