മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ് മികച്ച വില്പന കാഴ്ചവെച്ച് വിപണിയിൽ മുന്നേറുന്നു. ഒരു ലക്ഷത്തോളം ബുക്കിങാണ് അവതരണം നടത്തി 10 ആഴ്ചക്കുള്ളിൽ പുത്തൻ സ്വിഫ്റ്റ് നേടിയെടുത്തത്. മികച്ച വില്പന കാഴ്ചവെച്ച് സാഹചര്യത്തിൽ മാരുതി ഗുജറാത്ത് ശാലയെ പൂർണമായും സ്വിഫ്റ്റിനായി വിട്ടുകൊടുക്കുമെന്നാണ് സൂചന. ഹരിയാനയിലെ മനേസാറിലേക്ക് ബലെനോയുടെ നിർമ്മാണം മാറ്റുകയും ചെയ്തേക്കും.
ഗുജറാത്ത് നിർമ്മാണ ശാലയ്ക്ക് ഓരോ വർഷവും 1.50 ലക്ഷം യൂണിറ്റുകൾ നിർമ്മിച്ച് നൽകാനുള്ള ശേഷിയാണ് ഉള്ളത്. മാസം തോറും 20,000 സ്വിഫ്റ്റുകൾ മാത്രമെ ഈ ശാലയിൽ നിന്നും പുറത്തിറക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ രണ്ടര ലക്ഷം യൂണിറ്റിലേക്ക് ശാലയുടെ നിർമ്മാണ ശേഷി ഉയർത്താനുള്ള ശ്രമത്തിലാണ് മാരുതി. വിപണിയിൽ സ്വിഫ്റ്റിനുള്ള ഡിമാൻഡ് ഏറി വരുന്ന സാഹചര്യത്തിൽ കാത്തിരിപ്പ് സമയവും അതനുസരിച്ച് നീളുമെന്നാണ് റിപ്പോർട്ട്.
4.99 ലക്ഷം രൂപയ്ക്കാണ് പുതിയ സ്വിഫ്റ്റിന്റെ വിലയാരംഭിക്കുന്നത്. വാഹനത്തിന്റെ പുതുമകൾക്കൊപ്പം നൂതന സാങ്കേതികതകളുമാണ് ഇത്രയേറെ സ്വീകാര്യത വർധിപ്പിക്കാനുള്ള കാരണമായത്. ഡീസൽ, പെട്രോൾ വകഭേദങ്ങൾക്കൊപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാക്കിയിരുന്നു. എയർബാഗുകൾ അടക്കമുള്ള സുരക്ഷ ഫീച്ചറുകളും ലഭ്യമാണ്.






