ഗസ്സ : പതിനാറ് പലസ്തീന്‍കാരുടെ കൊല്ലപ്പെട്ട വെടിവെപ്പിനെ കുറിച്ച് സ്വതന്ത്രാന്വേഷണത്തിന് ഇസ്രയേല്‍ വിസമ്മതിച്ചതോടെ,ഗസ്സയില്‍ സംഘര്‍ഷം തുടരുന്നു. 1970ല്‍ ഇസ്രയേല്‍ സൈന്യം നടത്തിയ കയ്യേറ്റത്തിന്റെ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച പ്രതിഷേധവുമായെത്തിയ ഫലസ്തീനികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അതേസമയം പ്രകോപനമുണ്ടാക്കിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു.ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പിലും അതിര്‍ത്തിയില്‍ പ്രതിഷേധക്കാരെ അകറ്റാന്‍ ഇട്ട തീയില്പ്പെട്ടുമാണ് ഭൂരിപക്ഷം പേരും മരിച്ചത്. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
രാജ്യത്തിന്റെ അതിര്‍ത്തി കാത്ത സൈനികരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു അഭിനന്ദിച്ചു. സംഭവത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്താനുള്ള യുഎന്‍ സുരക്ഷാസമിതി നീക്കത്തിന് അമേരിക്ക തടയിട്ടു. അതേസമയം, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും, യൂറോപ്യന്‍ യൂണിയന് നയതന്ത്ര മേധാവി ഫെഡറിക്ക മോഗേറിനിയും സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യത്തെ നെതന്‍യ്യാഹുവും പ്രതിരോധ മന്ത്രി അവിഗ്ദോര്‍ ലീബര്‍മാനും തള്ളിക്കളഞ്ഞു. അത്തരമൊരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ഇരുവരും വ്യക്തമാക്കി. ഗസ്സയിലെ മനുഷ്യരഹിതമായ ആക്രമണത്തെ അപലപിച്ച തുര്‍ക്കി പ്രസിഡന്റ് റെസപ് തയ്യിപ് എര്‍ദോഗനെതിരെയും നെതന്‍യ്യാഹു ശക്തമായി വിമര്‍ശിച്ചു. കുര്‍ദ്ദിഷ് ഗ്രാമീണര്‍ക്ക് നേരേ ബോംബാക്രമണം നടത്തുന്ന നേതാവാണ് എര്ദോഗനെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു. നെതന്‍യ്യാഹു തീവ്രവാദിയാണെന്നായിരുന്നു എര്‍ദോഗന്റെ തിരിച്ചടി.
ഇസ്രയേലില്‍ കുടുങ്ങിയ പലസ്തീനികളെ തിരിച്ചു വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീനികളുടെ പ്രതിഷേധം. അതിര്‍ത്തിയിലെ അഞ്ച് പ്രതിഷേധ കേന്ദ്രങ്ങളിലുമായി 17,000-ത്തോളം പേര് തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധവകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും പലസ്തീനികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. നാല് വര്‍ഷമായി തുടരുന്ന അന്തരീക്ഷം വരും ദിവസങ്ങളില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര നിരീക്ഷകര്‍. ഗസ്സ-ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധറാലിയായി എത്തിയത്. അതിര്‍ത്തിയോട് ചേര്‍ന്ന് തയ്യാറാക്കിയ താല്കാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികള്‍ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കള്‍ അതിര്‍ത്തിയിലെ ഇസ്രേയല്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ കല്ലെറിയാന്‍ ആരംഭിച്ചതോടെ സംഘര്‍ഷമാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.






