
ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് സൂചന. കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജെ.ചെലമേശ്വര്‍ ആണ് കോടതിയില്‍ ചീഫ് ജസ്റ്റീസിനെതിരായ വിയോജിപ്പ് പരസ്യമാക്കി പ്രതികരിച്ചത്. കേസുകളുടെ വിഭജനത്തില്‍ ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ വിധി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജ.ചെലമേശ്വരുടെ പരാമര്‍ശം.
താന്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി താന്‍ കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് കോഴ കേസില്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റീസ് ചെലമേശ്വരുടെ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റീസ് ചെലമേശ്വര്‍ ഇന്ന് കോടതിയില്‍ പ്രതികരിച്ചത്.
മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷനാണ് കേസുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും രജിസ്ട്രിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ശാന്തി ഭൂഷനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷന് ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ചെലമേശ്വര്‍ കൈവിട്ടതോടെ പ്രശാന്ത് ഭൂഷണ് ഈ വിഷയം ചീഫ് ജസ്റ്റീസിന്റെ ബഞ്ചില്‍ ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ബെഞ്ചുകള്‍ക്ക് കേസുകള്‍ വിഭജിച്ചു നല്കുന്നതില് ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് അപാകതയുണ്ടെന്ന് ആരോപിച്ച് ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന് ജോസഫ്, മദന്‍ ബി ലോകൂര്‍, ആര്.ഗോഗോയ് എന്നിവര്‍ ജനുവരി 12ന് പരസ്യമയി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.






