
കതുവ: നിബിഡ വനത്തിനുള്ളിലെ റോഡിലൂടെ അര മണിക്കൂറെങ്കിലും നടന്നെങ്കിലേ കതുവയിലെ രസാന ഗ്രാമത്തില്‍ എത്തുകയുള്ളൂ. അവിടെയാണ് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് മരണപ്പെട്ട എട്ടു വയസ്സുകാരിയുടെ വീട്. കാടിനു നടുവിലെ ആ വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. നാടോടികളായ മുസ്ളീം വിഭാഗത്തില്‍ പെടുന്ന ഈ വീട്ടിലെ അംഗങ്ങള്‍ എവിടെയാണെന്ന് ആര്‍ക്കും തന്നെ അറിയില്ല.
വെറും നാലു മുസ്ളീം കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീടും ഒരേക്കര്‍ ഭൂമിയും സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുകയാണെന്ന് പിച്ചിച്ചീന്തപ്പെട്ട പെണ്‍കുഞ്ഞിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്മാവന് പറയുന്നു. മുസ്ളീങ്ങള്‍ക്ക് വില്‍പ്പന നടത്തിയ ഈ ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് മുതലാണ് ഇവിടെ പ്രശ്നം രൂക്ഷ സ്ഥിതിയിലായത്.
അത് സംഭവിക്കാത്തതിനാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലും ഇവിടെ അടക്കാന്‍ ഹിന്ദുക്കള്‍ അനുവദിച്ചില്ല. മൃതദേഹം സംസ്ക്കരിക്കാന്‍ ഇവിടെ കൊണ്ടുവന്നപ്പോള്‍ ഗ്രാമീണര്‍ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഭൂമി തിരിച്ചു കൊടുത്തില്ലെങ്കില്‍ സംസ്ക്കരിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഇവര്‍ എടുത്ത നിലപാട്.
കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ ആക്രമിച്ചെന്നും ഭൂമി മടക്കിക്കൊടുത്തില്ലെങ്കില്‍ സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി കുട്ടിയുടെ അമ്മാവന് മൊഹമ്മദ് ജാന്‍ പറഞ്ഞു. എട്ടു വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതും ഇത്ര ക്രൂരമായി ഇടപെട്ടതുമെല്ലാം ഇവരെ സ്ഥലത്തു നിന്നും ഓടിക്കുക ലക്ഷ്യമിട്ടാണെന്നാണ് കശ്മീര്‍ ക്രൈംബ്രാഞ്ചും പറയുന്നത്.
രസാനാ ഗ്രാമത്തിലെ ദേവസ്ഥാനത്ത് വെച്ചായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടു കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം അടുത്തുള്ള കാട്ടില്‍ കുഴിച്ചുമൂടുകയും ആയിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ഹൈവേകളും റെയില്‍വേ ട്രാക്കുകളും ഉപരോധിക്കാനാണ് നാട്ടുകാരുടെ നീക്കം. കഴിഞ്ഞ 13 ദിവസമായി ജമ്മു പത്താന് കോട്ട് ഹൈവേ ഇരയുടെ കുടുംബത്തില്‍ പെട്ട എട്ടുപേര്‍ ഉപരോധിക്കുകയായിരുന്നു.
കേസിലെ പ്രധാനപ്രതിയും ആസൂത്രണം നടത്തിയതും സാഞ്ജിറാം എന്നയാളുടെ മകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും കൊച്ചു കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്ക്കെതിരേ കര്‍ശന നടപടി കൊണ്ടു വരുന്ന നിയമം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്തെന്നുമാണ് മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്ത്തി ട്വീറ്റ് ചെയ്തത്.






