
ന്യുഡല്‍ഹി: സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ലോയയുടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാര്‍ക്കും ഒരേപോലെ ആശ്വാസം നല്‍കുന്നതാണ് വിധി.
ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഹര്‍ജികള്‍ തള്ളിയ കോടതി, മരണം 'സ്വാഭാവിക കാരണങ്ങളാല്‍' ആണെന്ന് ചൂണ്ടിക്കാട്ടി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരുടെ മൊഴികളെ അവിശ്വസിക്കേണ്ട സാഹചര്യമില്ല. നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കാനാണ് പരാതിക്കാരുടെ ശ്രമമെന്ന പരാമര്‍ശവും കോടതി നടത്തി. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ കോടതിക്കു പുറത്ത് തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഗൂഢലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ വ്യക്തമാക്കി. ബെഞ്ചിലെ ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഢ് ആണ് വിധിന്യായം വായിച്ചത്. ജസ്റ്റീസ് എ.എം ഖാന്‍വില്‍കറും ബഞ്ചിലുണ്ട്. പരാതിക്കാര്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെയും ബോംബെ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നു. ഇത് കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹര്‍ജികള്‍ ദുരുപയോഗിക്കപ്പെടുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും കോടതി പരാമര്‍ശിച്ചു. അഭിഭാഷകരുടെ നടപടികള്‍ നല്ല ഉദ്ദേശത്തോടെ അല്ലെന്നും കോടതി വിമര്‍ശിച്ചു.
പ്രത്യേക അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് ചൂണ്ടിക്കാട്ടിയത്.
2014 ഡിസംബര്‍ ഒന്നിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറയാനിരിക്കേയാണ് ലോയയുടെ മരണം. ലോയയ്ക്ക് പകരം വന്ന സി.ബി.ഐ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ലോയയുടെ സഹോദരിയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ദുരൂഹതയില്ലെന്ന് കാണിച്ച് ലോയയുടെ മകന് പിന്നീട് രംഗത്തെത്തിയിരുന്നു.






