
കൊല്ലം : മുന്‍ റേഡിയോ ജോക്കി കൊല്ലപ്പെട്ട കേസില്‍ ഖത്തറിലെ കാമുകി യും പ്രതികളില്‍ ഒരാളായ സത്താറിന്റെ മുന്‍ഭാര്യയുമായ നൃത്താദ്ധ്യാപിക രാജേഷിന് പലപ്പോഴായി നല്‍കിയത് എട്ടു ലക്ഷം രൂപയോളം. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് രാജേഷിന്റെ അക്കൗണ്ടിലേക്ക് അയച്ചത് 30,000 രൂപയായിരുന്നു. ചെന്നൈയില്‍ കൂടിക്കാഴ്ച നടത്താന്‍ ഇരുവരും ധാരണയായതിന് പിന്നാലെ ചെന്നൈ യാത്രയ്ക്ക് തലേദിവസമായിരുന്നു രാജേഷ് ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്.
തന്റെ കുടുംബം തകര്‍ത്ത രാജേഷ് വീണ്ടും ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നത് അറിഞ്ഞതോടെയാണ് സത്താര്‍ കൊല്ലാന്‍ തീരുമാനം എടുത്തത്. വെട്ടേറ്റു മരിക്കുമ്പോള്‍ രാജേഷിന്റെ കരച്ചില് യുവതി കേള്‍ക്കണമെന്നായിരുന്നു സത്താര്‍ നല്‍കിയിരുന്ന നിര്‍ദേശമെന്നാണ് വിവരം. ‘അവളെ ഫോണില്‍ വിളിക്കുമ്പോള്‍ തന്നെ വെട്ടണം’എന്നായിരുന്നു സത്താര്‍ നല്‍കിയിരുന്ന നിര്‍ദേശം. അതുപോലെ തന്നെ യുവതിയുമായി രാജേഷ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടതും. രാജേഷിന്റെ കരച്ചില് ഫോണിലൂടെ കേട്ട യുവതിയാണ് കൂട്ടുകാരെ വിവരമറിയിച്ചത്.
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു സത്താറും യുവതിയും. ക്രിസ്ത്യാനിയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയെ മതം മാറ്റിയായിരുന്നു സത്താര്‍ വിവാഹം കഴിച്ചത്. നൃത്താദ്ധ്യാപികയായി ജോലി നേടിക്കൊടുത്തതും സത്താറായിരുന്നു. രണ്ടു പെണ്മക്കള് ഉണ്ടായ ശേഷം പിന്നീട് ഒരു റേഡിയോ പരിപാടിക്കിടെയാണ് യുവതിയും രാജേഷും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇതോടെ ബിസിനസും പൊളിഞ്ഞു. സത്താര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ ജോലി ഉപേക്ഷിച്ച് രാജേഷ് നാട്ടിലെത്തി.
അതിന് ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. സത്താറുമായി വേര്‍പിരിഞ്ഞ ശേഷം യുവതി താമസിച്ചിരുന്നത് വേറെയായിരുന്നു. പ്രോഗ്രം അവതരിപ്പിക്കുന്ന സമയത്ത് ഒഴികെ എല്ലായ്പ്പോഴും ഇരുവരും വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരുന്നു. അടുത്ത ദിവസം ചെന്നൈയില്‍ കാണാമെന്നായിരുന്നു ഇരുവരും തമ്മില്‍ ഒടുവിലുണ്ടായ ധാരണ. ആളുറപ്പിക്കാന് വേണ്ടിയായിരുന്നു സാലിഹും അപ്പുണ്ണിയും ഹൃസ്വചിത്രമെന്ന് പറഞ്ഞ് 26 ന് രാജേഷിന്റെ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ എത്തിയത്. പിറ്റേന്ന് ചെന്നൈയ്ക്ക് പോകുകയാണെന്നും മറ്റൊരാളെ നോക്കാന്‍ രാജേഷ് പറയുകയും ചെയ്തു. അന്നു തന്നെ കൃത്യം നടത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത സുഹൃത്ത് സാലിഹിനെ സത്താര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ഖത്തറില്‍ തന്നെ കൊലപാതകം ആസൂത്രണം ചെയ്ത ശേഷമായിരുന്നു അലിഭായി നാട്ടിലേക്ക് വന്നതും. ഇന്ത്യന്‍ വിമാനത്താവളം വഴിയുള്ള യാത്രകള്‍ പോലീസിന് ഗുണകരമാകുമെന്ന് ഭയന്നാണ് ഖത്തറില്‍ നിന്നും നേപ്പാളില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് അവിടെ നിന്നും 2,400 രൂപ ടിക്കറ്റ് ചാര്‍ജ്ജ് നല്കി ബസില്‍ ഡല്‍ഹിയിലേക്ക് പോയി. പിന്നീട് വിമാനത്തില്‍ ബംഗലുരുവിലേക്കും അവിടെ അപ്പുണ്ണിക്കും കൂട്ടുകാര്‍ക്കുമൊപ്പം രണ്ടു ദിവസം കഴിഞ്ഞ ശേഷം കൃത്യമായ പദ്ധതിയുണ്ടാക്കി കൊലപാതകം നടത്താന്‍ നാട്ടിലേക്കും എത്തി.
അലിഭായി അപ്പുണ്ണിയെയും മറ്റൊരുപ്രതി രാജനെയും കൂട്ടി കേരളത്തില്‍ എത്തിയത് മാര്‍ച്ച് 24 ന് വൈകിട്ടായിരുന്നു. നാട്ടിലുള്ള തന്‍സീറിനെയും ഒപ്പം ചേര്‍ത്തിരുന്നു. രണ്ടു ദിവസത്തോളം രാജേഷിനെ വിശദമായി നിരീക്ഷിച്ച ശേഷം ചെന്നൈയിലേക്ക് പോകാന്‍ രാജേഷ് പദ്ധതിയിട്ടിരുന്നതിന്റെ തലേന്ന് കൃത്യം നടത്തിയത്. കൊല നടത്തിയ ശേഷം വന്നത് പോലെ തന്നെയാണ് അലിഭാഗി ഗള്‍ഫിലേക്ക് മടങ്ങിയതും. ആദ്യം ബംഗലുരുവില്‍ എത്തി അവിടെ നിന്നും ഡല്‍ഹി, പിന്നെ കാഠ്മണ്ഠുവില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചുപോയി. കൊലപാതകം നടത്തി രണ്ടു ദിവസം കഴിഞ്ഞാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഠു വഴി രക്ഷപ്പെട്ടത്.






