
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരത്തിലും സമീപ പ്രദേശമായ ബാന്‍ പ്രവിശ്യയിലെയും വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററുകളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 63 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളില്‍ മാത്രം 57 പേര്‍ മരണമടഞ്ഞപ്പോള്‍ ആറ് പേര്‍ ബാഗ്‌ലാനിലും കൊല്ലപ്പെട്ടു. കാബൂളില്‍ ചാവേര്‍ സ്‌ഫോടനമാണ് നടന്നത്. ഐഡി കാര്‍ഡ് വിതരണം നടന്നുകൊണ്ടിരിക്കെ ഇതിലേക്ക് ഇടിച്ചുകയറിയ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു.
ബാഗ്‌ളനില്‍ പുല്‍ ഇ ഖുമ്രി നഗരത്തില്‍ വോട്ടിംഗ് റജിസ്‌ട്രേഷന്‍ സെന്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിക്ഷേപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഇവിടെ മരിച്ച ആറു പേരും ഒരു കുടുംബത്തില്‍ പെട്ടവരാണ്. കാബൂളില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ബാഗ്‌ളനിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ ഷിയാ ഹസാരാ വിഭാഗത്തിന് മേല്‍ക്കോയ്മയുള്ള ദഷ്ട് ഇ ബര്‍ച്ചി ഏരിയയിലാണ് സ്‌ഫോടനം നടന്നത്.
സ്ത്രീകളും കുട്ടികളുമാണ് ഇരകളില്‍ കൂടുതല്‍. അഞ്ച് കുട്ടികളും 21 സ്ത്രീകളും കൊല്ലപ്പെട്ടതായിട്ടാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ മരണ സംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒക്‌ടോബര്‍ 20 ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളാണ് നടന്നു വരുന്നത്. കഴിഞ്ഞയാഴ്ച ഗോര്‍ പ്രവിശ്യയിലെ ഒരു വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്.






