
ന്യുഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസുമായ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാത്തതില്‍ ന്യായീകരണവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിന് കോടതിയില്‍ മതിയായ പരിഗണന നിലവില്‍ ഉണ്ട്. മൂന്ന് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസുമാര്‍ മലയാളികളാണ്. സീനിയോരിറ്റി പരിഗണിച്ചാണ് ജസ്റ്റീസ് കെ.എം ജോസഫിനെ പരിഗണിക്കേണ്ടതെങ്കില് അദ്ദേഹം ജഡ്ജിമാരുടെ സീനിയോരിറ്റി പട്ടികയില്‍ 45ാമതാണ്. ചീഫ് ജസ്റ്റീസുമാരുടെ പട്ടികയില്‍ 12ാമതുമാണ്. ഏഴ് സംസ്ഥാനങ്ങള്‍ക്ക് ഒരു കോടതിയിലും ഇപ്പോള്‍ പ്രാതിനിധ്യമില്ല. സുപ്രീം കോടതിയില്‍ ആകട്ടെ ഇതിനകം തന്നെ ഒരു മലയാളി ജഡ്ജിയാണെന്നും രവിശങ്കര്‍ പ്രസാദ് സുപ്രീം കോടതിക്ക് അയച്ച കത്തില്‍ പറയുന്നു.
കെ.എം ജോസഫിനെ ജഡ്ജിയാക്കണമെന്ന കൊളീജിയം ശിപാര്‍ശ മടക്കിക്കൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കൊളീജിയം ശിപാര്‍ശ പുനഃപരിശോധിക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം കൊളീജിയം ശിപാര്‍ശ മടക്കിഅയച്ചതില് അപാകതയില്ലെന്നും അതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും വ്യക്തമാക്കി. ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ച കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അവരുടെ സത്യപ്രതിജ്ഞ തടയണമെന്നും കാണിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് തള്ളുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതാണ് ചീഫ് ജസ്റ്റീസ് നല്‍കിയത്. ജഡ്ജിയായി നിയമനം ലഭിച്ച ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ നാളെ നടക്കും.
അതേസമയം, കൊളീജിയം ശിപാര്‍ശ മടക്കിയത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കോടതിയുടെ അന്തസ്സ് പാലിക്കണമെന്ന് ബി.ജെ.പിയോട് പറയാന്‍ കോണ്‍ഗ്രസിന് ഒരു ധാര്‍മ്മിക അവകാശവുമില്ല. കോണ്‍ഗ്രസിന്റെ ചരിത്രത്തിലൂടെനീളം എങ്ങനെയാണ് കോടതിയെ വശത്താക്കി ഒപ്പം നിര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. പല ജഡ്ജിമാരേയും ഇന്ദിരാ ഗാന്ധി ഒതുക്കി വച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത ജസ്റ്റീസ് എച്ച്.ആര് ഖന്നയ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്ത് വയ്ക്കാതെ സര്‍ക്കാര്‍ രണ്ടു മാസം വച്ചുതാമസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും, അരുണ്‍ ജെയ്റ്റ്ലിയും സുഷമ സ്വരാജും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ്. മാധ്യമങ്ങളോടും നീതിപീഠത്തോടും തങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധതയുണ്ടെന്നും രവിശങ്കര്‍ പറഞ്ഞു.
ജസ്റ്റീസ് കെ.എം ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായ ഉയര്‍ത്തിക്കൊണ്ടുള്ള കൊളീജിയം ശിപാര്‍ശ ജനുവരിയില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടി വൈകിയതിനെതിരെ കൊളീജിയം അംഗങ്ങളായ ജഡ്ജിമാര്‍ ചീഫ് ജസറ്റീസിന് കത്ത് നല്‍കിയിരുന്നു. ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന് ജോസഫ്, മദന്‍ ബി.ലോകൂര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ സുപ്രീം കോടതിയിലെ വഴിവിട്ട നടപടികളില്‍ ചീഫ് ജസ്റ്റീസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
കെ.എം ജോസഫിനേക്കാള്‍ സീനിയോരിറ്റി ഉള്ള ജഡ്ജിമാര്‍ രാജ്യത്ത് വേറെയുണ്ടെന്നും സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം പാലിക്കപ്പെടേണ്ടതിനാണ് കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തള്ളുന്നതെന്നുമാണ് കേന്ദ്രം നല്കുന്ന വിശദീകരണം. ഏഴ് സംസ്ഥാനങ്ങള്‍ക്ക് ഒരു കോടതിയിലും പ്രാതിനിധ്യമില്ല. എസ്.സി/എസ്.ടി പ്രാതിനിധ്യം നല്കാന് കഴിയുന്നില്ല തുടങ്ങിയ വാദങ്ങളാണ് കേന്ദ്രം ഉയര്‍ത്തികാണിക്കുന്നത്. കേരളത്തില്‍ നിലവില്‍ സുപ്രീം കോടതിയില്‍ ഒരു ജഡ്ജിയുണ്ടെന്നും കേരളം, ഉത്തരാഖണ്ഡ്, ഛത്തീസ്ഘട്ട് എന്നീ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസ് പദവി ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.






