
തലശ്ശേരി: വഴിവിട്ട ജീവിതത്തിന് വേണ്ടി കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയ സൗമ്യയെ ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ തുടര്‍ന്നെന്ന് ഭര്‍ത്താവ് കിഷോര്‍. വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച കിഷോര്‍ വിഷം കഴിച്ചത് അവള് തന്നെയാണെന്നും കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു ഇതെന്നും അതിന് ശേഷം കത്തെഴുതിവെച്ച് സൗമ്യ വീട്ടില്‍ നിന്നും നാട്ടിലേക്ക് വന്നതാണെന്നും അഞ്ചു വര്‍ഷവുമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.
പിന്നീട് മരിച്ചവരുടേതിന് സമാനമായ സാഹചര്യത്തിലാണ് മരിച്ചതെങ്കിലും ആദ്യ കുട്ടിയെ താന്‍ കൊലപ്പെടുത്തിയതല്ല എന്നു നേരത്തേ സൗമ്യ വ്യക്തമാക്കിയിരുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോര്‍ മൊഴി കൊടുത്തത്. കാതു കുത്തിന് ശേഷമാണ് അസുഖം കണ്ടു തുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നെന്നും പറഞ്ഞു. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല. ഏതാനും ദിവസമായി പോലീസിന് ട്രേസ് ചെയ്യാന്‍ കഴിയാതിരുന്ന കിഷോറിനെ വെള്ളിയാഴ്ച കൊടുങ്ങല്ലൂരില്‍ ഉണ്ടെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. മൂത്തമകള്‍ ഐശ്വര്യ മരിച്ചവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും പറഞ്ഞു.
ഇളയ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഭര്‍ത്താവ് സ്ഥിരമായി പീഡിപ്പിക്കുമായിരുന്നു എന്നും ഒരിക്കല്‍ ഇളയകുട്ടിയുടെ പിതാവ് താനാണെങ്കില്‍ കുടിക്കാന്‍ പറഞ്ഞ് എലിവിഷം കലക്കിക്കൊടുത്തെന്നും അതില്‍ നിന്നായിരുന്നു ബന്ധുക്കളെ കൊലപ്പെടുത്താന്‍ തനിക്ക് ആശയം കിട്ടിയതെന്നാണ് സൗമ്യയുടെ മൊഴി. കിഷോറുമായുള്ള പ്രണയത്തെ തുടര്‍ന്ന് പത്തൊന്‍പതാം വയസിലാണ് സൗമ്യയുടെ വിവാഹം. എന്നാല്‍ പീഡനം പതിവായപ്പോള്‍ കുറച്ചുകാലം സൗമ്യ മറ്റൊരാള്‍ക്കൊപ്പം താമസിച്ചിരുന്നു. പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.
കുറച്ചുകാലത്തിന് ശേഷം കീര്‍ത്തനയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയെങ്കിലും മരിച്ചു. അന്ന് അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടവും നടത്തിയിരുന്നില്ല. കീര്‍ത്തനയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നു സൗമ്യ പോലീസിനോടു ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭര്‍ത്താവിലേക്ക് അന്വേഷണം തിരിഞ്ഞത്. മാതാവിന്റെ മരണശേഷം ഒരു ചെറുപ്പക്കാരനെ സൗമ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.
വിവാഹാലോചന പുരോഗമിക്കുമ്പോഴാണ് പിതാവ് മരണമടഞ്ഞത്. യുവാവിനെ വിവാഹം ചെയ്യാന്‍ പിതാവിനെ കൊല്ലേണ്ട കാര്യമില്ല. വിവാഹത്തിന് ആരും തടസ്സമായിരുന്നില്ല. യുവാവിനെ വിവാഹം ചെയ്യുച്ചതിന് എതിരായതിനാലാണ് പിതാവിനെ കൊന്നതെന്ന സൗമ്യയുടെ മൊഴി വിശ്വസിക്കാനാകില്ല. മകള്‍ നഷ്ടപ്പെട്ട സൗമ്യയ്ക്ക് വിവാഹം തുണയാകുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്ന് സൗമ്യയുടെ മൂത്ത സഹോദരി സന്ധ്യ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.






