
ആഗ്ര: ദളിത് ഭവനത്തില്‍ ഭക്ഷണത്തിനിരുന്ന് മാതൃകയായ ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രിക്ക് ഭക്ഷണം എത്തിച്ചത് പുറത്തുള്ള ഭക്ഷണശാലയില്‍ നിന്നും. കഴിഞ്ഞ ദിവസം മന്ത്രി സുരേഷ് റാണ ദളിത് ഭവനത്തില്‍ ഭക്ഷണത്തിന് ഇരുന്നത് വലിയ മാധ്യമ പ്രചാരണം ലഭിച്ചിരുന്നു. എന്നാല്‍ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച മന്ത്രി പുറത്തുള്ള ഭക്ഷണശാലയില്‍ നിന്നും താന്‍ ആഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ വരുത്തിക്കുകയായിരുന്നു.
മന്ത്രി എത്തുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് വീട്ടുടമ രജ്നീഷ് കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് അവര്‍ എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണവും മിനറല്‍ ജലവും അവര്‍ കഴിച്ചു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നുവെന്നും രജ്നീഷ് കുമാര്‍ പറഞ്ഞു.
റാണയും ഏതാനും ബി.ജെ.പി നേതാക്കളുമാണ് രാത്രി പതിനൊന്ന് മണിയോടെ ദളിതന്റെ വീട്ടില്‍ ഭക്ഷണത്തിനെത്തിയത്. ദാല്‍ മഖ്നി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങളാണ് മന്ത്രിയും പരിവാരങ്ങളും ദളിത് സ്നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന് കഴിച്ചത്.
അതേസമയം, ആരോപണങ്ങള്‍ മന്ത്രി സുരേഷ് റാണ നിഷേധിച്ചു. തനിക്കൊപ്പം നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്കുള്ള ഭക്ഷണമാണ് പുറത്തുള്ള ഒു ബേക്കറിയില്‍ നിന്നും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. താന്‍ ആ കുടുംബാം പാചകം ചെയ്ത ഭക്ഷണമാണ് വരുടെ വീട്ടിലെ സ്വീകരണമുറയില്‍ ഇരുന്ന് കഴിച്ചത്. തന്റെ സന്ദര്‍ശനത്തെ കുറിച്ച് അവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.






