
കണ്ണൂര്‍: അരുംകൊല രാഷ്ട്രീയത്തിന്റെ ഇരയായ ബാബു കൊല്ലപ്പെട്ടശേഷം മാഹിക്കടുത്ത് പൂക്കോമിലൂടെ കടന്നുപോയ ഒരു കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം ശക്തമായി. വ്യാജ നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നെങ്കിലും തങ്ങള്‍ മാഹിയിലുള്ള സി.പി.എമ്മുകാരാണെന്നാണു കാറിലുണ്ടായിരുന്നവര്‍ പറഞ്ഞത്.
വാഹനത്തിനുള്ളിലെ അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നഹ്നഹ്നം കാണിക്കുകയും ചെയ്തതോടെ സി.പി.എമ്മുകാര്‍ ഇവരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ബാബുവിന്റെ കൊലയാളികളാണു കാറിലുണ്ടായിരുന്നതെന്നാണു സി.പി.എം. നേതാക്കള്‍ ഇപ്പോള്‍ സംശയിക്കുന്നത്. തന്നെ വധിക്കാന്‍ ഒരു സംഘം പിന്നാലെയുണ്ടെന്നു ബാബുവിനും കൃത്യമായി അറിയാമായിരുന്നെങ്കിലും രക്ഷപ്പെടാന്‍ ഇന്നലെ അവസരം ലഭിച്ചില്ല.
കഴിഞ്ഞവര്‍ഷം മേയില്‍ ബാബുവിന്റെ വീടിനു സമീപം അജ്ഞാതരായ ഒരു സംഘം എത്തുകയും പ്രദേശവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ബാബു വീട്ടില്‍നിന്നു രക്ഷപ്പെടുകയും ചെയ്തിരുന്നു. 2010-ല്‍ ന്യൂമാഹിയില്‍ രണ്ട് ആര്.എസ്.എസ്. പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു സി.പി.എം. നേതാവ് ബാബുവിന്റെ കൊലപാതകമെന്നു പോലീസിന്റെ നിഗമനം. ബാബുവിനെ കൊന്ന സംഘം മാഹിയില്‍നിന്നു രക്ഷപ്പെട്ടെന്നും പോലീസ് കണ്ടെത്തി.
ബാബുവിന് അന്ത്യവിശ്രമമൊരുക്കിയത് കോയ്യോടന്‍ കോറോത്ത് റോഡിലെ പണിതീരാത്ത വീടിനു സമീപം. രണ്ടുവര്‍ഷം മുമ്പാണു തറവാടുവീടിനു സമീപം പുതിയ വീടിന്റെ പണിയാരംഭിച്ചത്. വീടിന്റെ പണി പകുതിയായപ്പോഴേക്കും സാമ്പത്തിക പ്രയാസങ്ങള്‍ മുലം മന്ദഗതിയിലാവുകയായിരുന്നു.
2.45 നു പരിയാരത്തുനിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം തലശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൊതുദര്‍ശനത്തിനുവച്ചു. മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം മാടപ്പീടിക, പള്ളൂര്‍, എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനുവച്ചു.






