
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂരില്‍ നടന്ന 12 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏഴെണ്ണത്തിലും ഭരണ കക്ഷിയായ പ്രതിസ്ഥാനത്ത് സി.പി.എം. ഈ വര്‍ഷം മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ എണ്ണം നാലായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ബോംബ് നിര്‍മാണത്തിനിടെയുള്ള ഒരു മരണമടക്കം പതിമൂന്നു മരണങ്ങള്. അപ്രതീക്ഷിതമായി ഒരു കൊലപാതകം, ഉടന്‍ പ്രതികാരക്കൊല. തുടര്‍ന്ന് അതിലെ പ്രതികളെ തലയെണ്ണിക്കൊന്ന് കൊലപാതക പരമ്പരകള്‍. ഒരോ അരുംകൊലയ്ക്കു ശേഷവും ആത്മാര്‍ത്ഥത തൊട്ടുതീണ്ടാത്ത സമാധാന ആഹ്വാനങ്ങള്‍, ന്യായീകരണങ്ങള്‍. പിന്നാലെ ഇരുകൂട്ടരും വീണ്ടും ഇരകളെ വെട്ടിവീഴ്ത്തുന്നു.
കണ്ണൂരിന് ഒരു മാറ്റവുമില്ല. ഒന്നും ശരിയായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മട്ടന്നൂരിലെ ഷുെഹെബിന്റെ കൊലപാതകത്തെത്തുടര്‍ന്നു നടത്തിയ സമാധാന ചര്‍ച്ചകള്‍ അവസാനിച്ച് ചായ കുടിച്ച് പിരിഞ്ഞതേയുള്ളൂ. കഴിഞ്ഞ ദിവസം രാത്രിയോടെ എല്ലാം പഴയ പടിയായി. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ വാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളുമായി ഇരുപക്ഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.
ഈ വര്‍ഷം ജനുവരി പത്തൊന്പതിന് കണ്ണവത്തെ ആര്.എസ്.എസ് പ്രവര്ത്തകന് ശ്യാമപ്രസാദാണ് ആദ്യം കൊല്ലപ്പെട്ടത്. ഒരു മാസം തികയും മുന്‍പെ ഫെബ്രുവരി 12ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുെഹെബും കൊല്ലപ്പെട്ടു. അതേ സമയം കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ കുറഞ്ഞെന്ന 2017ലെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം. 2016 നെ അപേക്ഷിച്ച് 2017ല്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 2017ല്‍ കുറവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ചോരപടര്‍ന്ന കണ്ണൂര്‍ കലണ്ടറില്‍ ചിലപ്പോഴൊക്കെ പലപ്പോഴും ഇത്തരത്തില്‍ ചെറിയ ഇടവേള വരാറുണ്ട്. പക്ഷേ പിന്നെയും കാര്യങ്ങള്‍ പഴയ പടിയാകുന്നതാണ് ചരിത്രം.
നാലു കൊലപാതകങ്ങളില്‍ ആര്.എസ്.എസും ഒന്നില്‍ എസ്.ഡി.പി.ഐയുമാണ് പ്രതിസ്ഥാനത്ത്. കൊലപാതകങ്ങള്‍ പാര്ട്ടിക്കാര് നടത്തിയാലും ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയാലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍നിന്ന് രക്ഷിച്ചെടുക്കേണ്ടത് ഉത്തരവാദിത്വമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ കരുതുകയാണ്. സാക്ഷികള്‍ കൂറുമാറുകയോ അവരെ ഭയപ്പെടുത്തി കൂറുമാറ്റുകയോ ചെയ്യുമ്പോള്‍ കോടതി നിസഹായമാവും.
മാഹിയില്‍ ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബാബു കണ്ണിപ്പൊയില്‍ അവസാനമായി ഉപഹാരം ഏറ്റുവാങ്ങിയത് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസിന്റെ െകെയില്‍നിന്ന്. െഹെവേ വികസനത്തില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു പള്ളൂരില്‍ നടന്ന ജനകീയ യോഗത്തില്‍ ബാബുവിന് ഉപഹാരം നല്‍കിയത്. മാഹി െബെപാസ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയ്ക്കു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായിരുന്നു ഉപഹാരം.
നാട്ടില്‍ നടക്കുന്ന ഏതു പരിപാടിയിലും മുന്‍പന്തിയില്‍ നില്ക്കുന്ന ബാബു പൊതുപ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ മിടുക്കനായിരുന്നു. മാഹി െബെപാസിനു സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ക്കുവേണ്ടി ബാബുവിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി കുടിയിറക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുകയും ചെയ്തു. ഇനിയും അക്രമ സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.






