
കോട്ടയം: ജാത്യഭിമാനക്കൊലയില് അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചിരുന്നതായി സൂചന. പഠിച്ചുപറയിപ്പിച്ചതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലീസില്‍ സംശയം ജനിപ്പിക്കുന്നത്. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില് വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു പ്രതികളുടെ മൊഴി.
അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തുപോകുന്നതിനാല്‍ കെവിന്റേതു മുങ്ങിമരണമെന്ന നിഗമനത്തിലാണു പോലീസ് മുന്നോട്ടു പോകുന്നതെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണു പോലീസ് തീരുമാനം.
ഒന്നിലേറെപേര്‍ രണ്ടു മണിക്കൂറിലേറെ ക്രൂരമായി മര്‍ദിച്ച യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്നു കുതറിയോടിയെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അബോധാവസ്ഥയിലുള്ള ഒരാളെ അല്പനേരം വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും മുങ്ങിമരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കു. അതിനാല്‍ സാധ്യത കൂടുതല്‍ അതാവുമെന്ന നിഗമനവുമുണ്ട്. നിലവിലെ രീതിയില്‍ അന്വേഷണ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പോലീസ് കരുതുന്നു.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ജാമ്യം ലഭിച്ച പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയെ സമീപിക്കും. കെവിനെ വധക്കേസിലെ മുഖ്യപ്രതി ഷാനുവില്നിന്നു രണ്ടായിരം രൂപ െകെക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ രണ്ടു പോലീസുകാരെ അറസ്റ്റു ചെയ്തത്. ജാമ്യം റദ്ദാക്കാന്‍ കേസ് അന്വേഷിക്കാന്‍ ചങ്ങനാശേരി ഡിെവെ.എസ്.പി. ശ്രീകുമാര്‍ കോടതിയെ സമീപിച്ചേക്കും. ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്.ഷിബു, എ.എസ്.ഐ. ടി.എം. ബിജു, പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് പിരിച്ചുവിടല്‍ അടക്കമുളള കടുത്ത നടപടികള്‍ സര്‍ക്കാര്‍ അലോചിക്കുന്നത്.
പോലീസുകാരെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും നിയമപരമായി നിലനില്‍ക്കില്ലെന്നു കണ്ടതോടെ െകെക്കൂലി കേസേ ചുമത്തിയിട്ടുള്ളു. ഈ കേസിലാണ് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്€ാസ് മജിസ്ട്രേറ്റ് കോടതി ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍, അറസ്റ്റിലായ പോലീസുകാര്‍ക്കെതിരേ കടുത്തനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനുളള തീരുമാനം എടുത്തതോടെയാണ് ജാമ്യം റദ്ദാക്കാനുളള നീക്കം. മജിസ്ട്രേറ്റ് കോടതിയില്‍നിന്നും ജാമ്യം ലഭിച്ച ഇവര്‍ക്കെതിരേ പിരിച്ചുവിടല്‍ പോലെയുളള നടപടികള്‍ സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാനുളള സാധ്യതയുമുണ്ട്.
കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വിവാദമാകുന്നു. കൊല്ലം തെന്മല ചാലിയേക്കര പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയത്തെ പോലീസ് സര്‍ജന്റെ കീഴില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതാണു വിവാദത്തിനിടയാക്കിയിരിക്കുന്നത്. തിരുവനന്തപുരം പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തിലാണു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കേണ്ടതെന്നാണു വാദം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കണ്ടെത്തുന്ന മൃതദേഹം തിരുവനന്തപുരം പോലീസ് സര്‍ജനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോസ്റ്റ്മോര്‍ട്ടത്തിനു കോട്ടയം സര്‍ജനും മേല്‍നോട്ടം വഹിക്കണമെന്നാണു സര്‍ക്കാര്‍ ഉത്തരവെന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. പറയുന്നു.
കെവിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ ഭാഗത്തുനിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ആര്.ഡി.ഒയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് കത്തുനല്കുകയോ അദ്ദേഹത്തെ അറിയിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നുവെന്നും ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്തത് സീനിയര്‍ ഡോക്ടര്‍മാരുടെ അസാന്നിധ്യത്തിലാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.






