
സനില്‍ അടൂര്‍
ശബരിമല: കമ്മിഷണര്‍ സ്ഥാനത്തേക്കു ഗവണ്മെന്റ് അഡീഷണല്‍ സെക്രട്ടറിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നേരിട്ടിടപെടാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി 1950 ലെ ഹിന്ദു മത ധര്‍മ സ്ഥാപന നിയമം ഭേദഗതി ചെയ്യും. 21 ന് നിയമസഭയില്‍ ബില്‍ കൊണ്ടുവരുമെന്ന് അറിയുന്നു.
തിരുവിതാംകൂര്‍-കൊച്ചിന് ഹിന്ദു റിലീജിയസ് ഇന്‍സ്ട്രമെന്റഷന്‍ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരുടെ ഓണറേറിയം, ടി.എ. എന്നിവ വര്‍ധിപ്പിക്കുന്ന ബില്ലിലാണു ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തേക്ക് അഡിഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഹിന്ദുവായ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നത്. കാലാവധി മൂന്ന് എന്നത് രണ്ടു വര്‍ഷമാക്കാനും നിര്‍ദേശമുണ്ട്.
എന്നാല്‍, തിരുവിതാംകൂര്‍ രാജകുടുംബവുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനാപരമായ വ്യവസ്ഥയാണ് എച്ച്.ആര്.എ ആക്ട്. ഈ നിയമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാവകാശം ഒരു മതസ്ഥാപനമെന്ന നിലയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ വ്യവസ്ഥ പ്രകാരം ശതകോടി വരുന്ന ബോര്‍ഡിന്റെ സ്വത്തിന്റെ ചുമതലക്കാരന് ചീഫ് എക്സിക്യൂട്ടീവായ ദേവസ്വം കമ്മിഷണറാണ്. ഇദ്ദേഹത്തെ നിയമിക്കാനുള്ള പൂര്‍ണമായ അവകാശം എച്ച്.ആര്.എ ആക്ട് പ്രകാരം ദേവസ്വം ബോര്‍ഡിനാണ്. 1994 മുതല്‍ ഹൈക്കോടതി കമ്മിഷണര്‍ നിയമനത്തില്‍ ഇടപെട്ടു. സി.പി.നായര്‍, അയ്യപ്പന് നായര്‍, ആര്. നാരായണന് തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസുകാരെ ഉള്‍പ്പടെ കമ്മിഷണറായി നിയമിച്ചത് സര്‍ക്കാരിന്റെ പാനല്‍ ആവശ്യപ്പെട്ട്, ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു. പാനലിലുള്ള ഉദ്യോഗസ്ഥരുടെ റെക്കോഡുകള്‍ പരിശോധിച്ച് സര്‍വീസും പശ്ചാത്തലവും തിരക്കിയാണ് നിയമനം നല്കാന് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. പുതിയ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ദേവസ്വം കമ്മിഷണറായി നിയമിക്കപ്പെടുന്ന വ്യക്തി നിയമന ഉത്തരവുമായി വരുമ്പോള്‍ മാത്രമേ ബോര്‍ഡിന് അറിയാന്‍ സാധിക്കൂ. മതേതര സര്‍ക്കാര്‍ സ്വയം ഭരണാധിഷ്ഠിത മതസ്ഥാപനത്തിന്റെ കമ്മിഷണര്‍ നിയമനാധികാരം ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പി.എസ്.സി. മതേതര സ്ഥാപനമായതിനാലാണ് ദേവസ്വം നിയമനങ്ങള്‍ അവിടേക്കു വിടാതെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിച്ചത്. ബില്‍ നിയമസഭയില്‍ കൊണ്ടു വന്നാലും ഹൈന്ദവ സംഘടനകളുടെയും ബോര്‍ഡിലെ തൊഴിലാളി സംഘടനകളുടെയും എതിര്‍പ്പ് നേരിടേണ്ടി വരും. നിയമ യുദ്ധത്തിനും വഴി തെളിയും. കമ്മിഷണര്‍ നിയമനം സംബന്ധിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിന് ശേഷമേ അഭിപ്രായം പറയാന്‍ കഴിയൂവെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.






