
വാഷിംഗ്ടണ്‍: ഇസ്രായേല്‍ വിരുദ്ധത ആരോപിച്ച് അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറി. 2006 ല്‍ ജനീവ ആസ്ഥാനമായി രൂപം കൊണ്ട കൗണ്‍സില്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നും കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതത്തിന്റെ അഴുക്കുചാലില്‍ പതിച്ചിരിക്കുകയാണെന്നും യുഎസിന്റെ യു എന്‍ പ്രതിനിധി നിക്കി ഹാലേ വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന അനേകം രാജ്യങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയിരിക്കുന്ന കൗണ്‍സില്‍ പക്ഷേ ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നും പറഞ്ഞു. വെനസ്വേലയിലും ഇറാനിലും നടക്കുന്നത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തന്നെയാണെന്നും ഇക്കാര്യങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ കൗണ്‍സില്‍ പരാജയപ്പെട്ടു. ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും നിക്കി ഹാലേ കുറ്റപ്പെടുത്തി.
അതേസമയം യുഎസിന്റെ തീരുമാനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് നിരാശ പ്രകടിപ്പിച്ചു. അമേരിക്ക തുടരണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്ക കൗണ്‍സിലില്‍ നിന്നും പിന്മാറുമെന്ന ഭീഷണി മുഴക്കിയിരുന്നു. കൗണ്‍സിലിന്റെ ഇസ്രായേല്‍ വിരുദ്ധനടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കഴിഞ്ഞ വര്‍ഷം യുഎസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയെ അംഗമാക്കിയതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. കോംഗോ നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തല്‍. മനുഷ്യാവകാശം പരസ്യമായി ലംഘിക്കുന്ന അനേകം രാജ്യങ്ങള്‍ക്ക് പ്രവേശനം നല്കിയ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേലിനെ് അംഗത്വം നല്‍കാത്തത് ഇരട്ടത്താപ്പ് ആണെന്നാണ് അമേരിക്കയുടെ പക്ഷം.






