
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്നലെ വായിച്ചില്ല. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ് മനത്തോടത്തിനെ പരിചയപ്പെടുത്തുന്നതും സമാധാനത്തിനും പ്രാര്‍ഥനയ്ക്കും അഭ്യര്ഥിക്കുന്നതുമായിരുന്നു മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം. മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഇടയലേഖനംമാത്രമാണ് ചില പള്ളികളില്‍ വായിച്ചത്.
ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കണമെന്നു നിര്‍ദേശിച്ചിരുന്നില്ലെന്നാണ് ഇടയലേഖനം വായിക്കാത്ത പള്ളികളിലെ വികാരിമാര്‍ പറയുന്നത്. അതിരൂപതയില്‍നിന്ന് ഇറക്കുന്ന സര്‍ക്കുലറുകളില്‍ തുടക്കത്തിലോ അവസാനിക്കുന്നയിടത്തോ കുര്‍ബാന മധ്യേ വായിക്കണമെന്നു രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നു െവെദികര്‍ പറഞ്ഞു.
ഇടയലേഖനമിറക്കാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പിന് ഇപ്പോഴില്ലെന്നും ഒരു വിഭാഗം െവെദികര്‍ പറയുന്നു. അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടപെടരുതെന്ന് അഡ്മിനിസ്ട്രേറ്റര്‍ നിയമന ഉത്തരവില്‍ മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഇടയലേഖനം പുറപ്പെടുവിക്കാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പിനില്ലെന്നു െവെദികര്‍ പറയുന്നത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി, സെന്റ് മേരീസ് ബസിലിക്ക, മഞ്ഞുമ്മല്‍ കര്‍മ്മലമാതാ പള്ളി എന്നിവിടങ്ങളില്‍ രണ്ട് ഇടയലേഖനങ്ങളും വായിച്ചു. പ്രശ്നപരിഹാരത്തിനു സഹകരണവും പ്രാര്‍ഥനകളും ചോദിച്ചുള്ളതായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ ലേഖനം.
അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ ഇനി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി ആലോചിച്ചു നിര്‍വഹിക്കും. ഇപ്പോഴുള്ള അതിരൂപത കൂരിയയുടെയും അതിരൂപത ആലോചനസംഘം, ഫിനാന്‍സ് കൗണ്‍സില്‍, െവെദികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നീ സമിതികളുടെയും പ്രവര്ത്തനമില്ലാതാകും. എന്നാല്‍, അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്കു മാറ്റംവരുത്താനും പുതിയവ സംഘടിപ്പിക്കാനും അധികാരമുണ്ടായിരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പറയുന്നു.






