
ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റീസ് കെഎം ജോസഫിന്റെ കാര്യത്തില്‍ കൊളീജിയവുമായി ഒരു യുദ്ധം വേണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ തള്ളിയ ജസ്റ്റീസ് കെ എം ജോസഫിന്റെ കാര്യത്തില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള വൈമനസ്യം ഒടുവില്‍ കേന്ദ്രം തന്നെ തിരുത്തി. കേന്ദ്രം നീക്കിവെച്ച പേര് വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്തതോടെ അംഗീകരിച്ചതായും നിയമനം ഉടന്‍ നടത്തിയേക്കും എന്നുമാണ് സൂചനകള്‍.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ആവശ്യപ്പെട്ട് കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് ശരണ്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നേരത്തേ കെ എം ജോസഫിന്റെ പേരും കൊളീജിയം നല്‍കിയത്. എന്നാല്‍ ജോസഫിന്റെ പേര് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തതോടെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അയഞ്ഞിരിക്കുന്നത്.
സര്‍ക്കാര്‍ തള്ളിയാലും കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ ആ പേര് കൊളീജിയം അംഗീകരിക്കണമെന്നതാണ് നിയമം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍െ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയതാണ് ജസ്റ്റീസ് ജോസഫിനോട് ബിജെപിയ്ക്ക് എതിര്‍പ്പിന് കാരണമായത്. കഴിഞ്ഞ ജനുവരി 10 നായിരുന്നു മൂന്ന് ജഡ്ജിമാരെയും സുപ്രീംകോടതിയില്‍ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയില്‍ നിയമനം പിന്നീട് താമസിപ്പിച്ചതിനെ തുടര്‍ന്ന് വ്യാപകമായ പരാതി ഉയര്‍ന്നതോടെ ഇന്ദു മല്‍ഹോത്രയെ മാത്രം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി ലിസ്റ്റില്‍ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുള്ള ജസ്റ്റീസ് കെ.എം. ജോസഫ് ചീഫ് ജസ്റ്റീസുമാരുടെ സീനിയോറിറ്റി പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്നയാളാണ്. മറ്റു പല ഹൈക്കോടതികളിലും ജസ്റ്റീസ് ജോസഫിനേക്കാള്‍ മുകളിലുള്ളവര്‍ ഉണ്ടെന്ന തടസ്സവാദമാണ് കേന്ദ്രം നടത്തിയത്. എന്നാല്‍ ജോസഫിന്റെ പേര് വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്തതോടെ സര്‍ക്കാരിന് വഴങ്ങാതിരിക്കാന്‍ കഴിയാതെ വരികയായിരുന്നു.






