
കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം അതിരൂക്ഷമായ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജുവിന്റെ ജര്‍മ്മന്‍ യാത്ര വീണ്ടും കൂടുതല്‍ വിവാദത്തിലേക്ക്. കോട്ടയം ജില്ല പ്രളയക്കെടുതിയില്‍ മുങ്ങിയതിനു പുറമെ സ്വന്തം മണ്ഡലമായ പുനലൂരിലും സ്ഥിതി അതീവ രൂക്ഷമായിരിക്കെയാണ് ഇതെല്ലാം അവഗണിച്ച് മന്ത്രി ഓണാഘോഷ ചടങ്ങുകള്‍ക്കായി ജര്‍മ്മനിയിലേക്ക് തിരിച്ചത്. ഇതു വ്യക്തമാക്കുന്ന മന്ത്രിയുടെ തന്നെ വെളിപ്പെടുത്തല്‍ പുറത്തുവന്നു.
പ്രളയത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് യാത്ര തീരുമാനിച്ചതെന്ന വെളിെപ്പടുത്തല് ജര്‍മ്മനിയിലെ പരിപാടിയിലാണ് മന്ത്രി നടത്തിയത്. ചുമതലയുണ്ടായിരുന്ന കോട്ടയത്തെ സഹാചര്യങ്ങള്‍ നിയന്ത്രണ വിധേയമായതോശടയാണ് യാത്ര തിരിക്കാന്‍ തീരുമാനിച്ചതെന്നാണ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ജര്‍മ്മന്‍ യാത്ര ഉറപ്പിച്ചത് പ്രളയം രൂക്ഷമായ പതിനഞ്ചാം തിയതി ഉച്ചയോടെയാണ്. ആ സമയത്തെ സ്ഥിതി രൂക്ഷമായിരുന്നു.
സ്വന്തം മണ്ഡലമായ പുനലൂരിലും സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നു. കല്ലടയാര്‍ തുറന്നതോടെ പതിനാലിന് രാത്രി മുതല്‍ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പുനലൂര്‍ നഗരവും കുളത്തൂപ്പുഴയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. അന്നു തന്നെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിരുന്നു. ഈ ഗുരുതര സാഹചര്യമെല്ലാം അവഗണിച്ചാണ് മന്ത്രി യാത്ര തിരിച്ചത്.
പ്രളയം രൂക്ഷമായത് താന്‍ ജര്‍മ്മനിയില്‍ പോയശേഷമായിരുന്നുവെന്നും ജര്‍മ്മനിയില്‍ നിന്ന് മടങ്ങാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ലെന്നുമായിരുന്നു കെ.രാജു നേരത്തെ പറഞ്ഞിരുന്നത്. ഈ കള്ളം പൊളിച്ചുകൊണ്ട് ജര്‍മ്മനിയില്‍ മന്ത്രി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഐ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.






