
കണ്ണൂര്‍: മകളെയും മാതാപിതാക്കളെയും ഉള്‍പ്പെടെ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തതോടെ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങള്‍. താന്‍ ആരെയും കൊലപ്പെടുത്തിയില്ലെന്ന ആത്മഹത്യാക്കുറിപ്പാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്.
സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു. ഹോംനഴ്സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം.
ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്.
ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാകാതിനാല് പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഇന്നലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ മാത്രമേ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തുള്ളൂ. അനാഥ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്ഥലത്താണ് സൗമ്യയെ സംസ്കരിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ കേസ് നിലവിലുള്ളതിനാലാണു മൃതദേഹം ദഹിപ്പിക്കാത്തത്.
മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവുകാരിയായിരുന്ന പ്രതിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ആരും ഉത്തരവാദിയല്ലെന്നും ബന്ധുക്കളും മറ്റും ഒറ്റപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മരിക്കുന്നതെന്നും എഴുതിയ കുറിപ്പ് സൗമ്യയുടെ മൃതദേഹത്തിന് സമീപത്തുനിന്നു പോലീസിന് ലഭിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്. സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.
ജയില്‍ ഡി.ജി.പി. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു കമ്മിഷന് ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. പ്രതിയുടെ വാര്‍ഡില്‍നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പ് സി.ഐ: ടി.കെ. രത്നകുമാര്‍ പരിശോധിക്കുകയാണ്. അതേസമയം കേസിലെ ഏകപ്രതി മരിച്ച സാഹചര്യത്തില്‍ കേസില്‍ വിചാരണ നടപടികളും അവസാനിക്കുകയാണ്.
പിതാവ് കുഞ്ഞിക്കണ്ണന്, മാതാവ് കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയ സൗമ്യയുടെ പേരില്‍ മൂന്ന് കുറ്റപത്രങ്ങളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇവയെല്ലാം തിരിച്ചയച്ചിരുന്നു. സൗമ്യയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിശദാംശങ്ങള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം മടക്കിയത്. കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യപ്രതി കൊല്ലപ്പെട്ട വിവരം കോടതിയെ പോലീസ് അറിയിക്കും. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യും.






