
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയും എങ്ങമെത്താതെ അട്ടിമറിക്കപ്പെടുന്നു. കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനും അസം സ്വദേശിയുമായ പിന്റുവിനെ ഉപയോഗിച്ച് തോമസ് ചിറ്റുപറമ്പില്‍ എന്നയാല്‍ കന്യാസ്ത്രീക്കു അപകടമുണ്ടാക്കാന്‍ ഗൂഢനീക്കം നടത്തിയതില്‍ കന്യാസ്ത്രീ നല്കിയ പരാതിയാണ് അട്ടിമറിക്കാന്‍ കുറവിലങ്ങാട് പോലീസിന്റെ നീക്കം. കേസിലെ മുഖ്യസാക്ഷി മദ്യലഹരിയില്‍ ആയിരിക്കേ വീണ്ടും മൊഴിയെടുക്കുകയാണ് പോലീസ് ചെയ്തത്. ആദ്യം നല്കിയ മൊഴി അട്ടിമറിക്കാനാണ് പോലീസിന്റെ ഈ നീക്കമെന്ന് സംശയിക്കുന്നതായി പരാതിക്കാരി പറയുന്നു.
പിന്റു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ ഓഗസ്റ്റ് 28ന് കുറവിലങ്ങാട് എസ്.ഐയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29ന് പോലീസ് പിന്റുവില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മൊഴിയില്‍ എന്തെങ്കിലും വ്യക്തത വരുത്തണമെങ്കില്‍ വൈകാതെ വേണമെന്നും സെപ്തംബര്‍ ഏഴിന് പിന്റു അസമിലേക്ക് അവധിക്ക് പോകുമെന്നും പരാതിക്കാരി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ മൊഴിയുടെ ആവശ്യമില്ലെന്നായിരുന്നു പോലീസ് നല്കിയ മറുപടി.
സെപ്തംബര്‍ അഞ്ച് വ്യാഴാഴ്ച മഠത്തില്‍ നിന്നും അവധിയെടുത്ത പിന്റു താന്‍ ചിങ്ങവനത്തുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. രണ്ടു ദിവസം ഷോപ്പിംഗും മറ്റും നടത്തിയശേഷം അവര്‍ക്കൊപ്പം ഏഴിന് വെള്ളിയാഴ്ച (ഇന്ന്) നാട്ടിലേക്ക് പോകുമെന്നും ഇയാള്‍ കന്യാസ്ത്രീകളെ അറിയിച്ചിരുന്നു. ഇതുപ്രകാരം അഞ്ചിന് രാവിലെ പോലീസിനെ വിളിച്ച പരാതിക്കാരി പിന്റു നാട്ടിലേക്ക് പോകുന്ന കാര്യം വീണ്ടും അറിയിച്ചു. ഇനിയൊന്നും ചോദിച്ചറിയാനില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.
എന്നാല്‍ വൈകിട്ടോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ചിങ്ങവനത്തുള്ള അസംകാരുടെ അടുത്തേക്ക് പോയ പിന്റുവിനെ പോലീസ് രാത്രി വിളിച്ചു. താന്‍ ചിങ്ങവനത്ത് സുഹൃത്തുക്കളുടെ അടുത്താണെന്ന് അയാള്‍ അറിയിച്ചതോടെ രാത്രി ഒമ്പതുമണിയോടെ അസംതൊഴിലാളികളുടെ താമസ സ്ഥലത്തെത്തി പോലീസ് പിന്റുവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഈ സമയം താന്‍ മദ്യലഹരിയില്‍ ആണെന്നും സംസാരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പറഞ്ഞെങ്കിലും പോലീസ് അത് മുഖവിലയ്ക്കെടുത്തില്ല. ആറാം തീയതി പുലര്‍ച്ചെ മൂന്നു മണിവരെ കാര്യമായി തന്നെ പിന്റുവില്‍ നിന്ന് മൊഴിയെടുത്തു. പിന്നീട് ചിങ്ങവനത്തുതന്നെ കൊണ്ടുപോയി വിടുകയും ചെയ്തു.
ലഹരി വിട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം പിന്റുവിനും മനസ്സിലായത്. ഉടന്‍തന്നെ കുറവിലങ്ങാട് മഠത്തില്‍ വിളിച്ച് പിന്റു നടന്നതെല്ലാം അറിയിച്ചു. മദ്യലഹരിയിലാണ് താന്‍ പോലീസിന് മറുപടി നല്‍കിയത്. കേസില്‍ തന്നെ പ്രതിയാക്കുന്ന രീതിയിലാണ് പോലീസിന്റെ ചോദ്യങ്ങളെന്നു പിന്റു പറയുന്നു. തോമസ് ചിറ്റുപറമ്പില്‍ സമീപിച്ച കാര്യം രണ്ടു മാസം കഴിഞ്ഞിട്ട് കന്യാസ്ത്രീകളെ അറിയിച്ചത് എന്തിനാണെന്നാണ് പോലീസിന് അറിയേണ്ടത്.
ഇക്കാര്യം കന്യാസ്ത്രീകള്‍ പോലീസ് ഇന്നലെ വൈകിട്ട് പതിവ് സുരക്ഷാപരിശോധനയ്ക്ക് മഠത്തില്‍ എത്തിയപ്പോള്‍ ചോദിച്ചുവെങ്കിലും അന്വേഷണത്തിന്റെ ഭാഗമാണെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചത്. ഇതോടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമായെന്ന് പരാതിക്കാരിയും ഒപ്പമുള്ളവരും പറയുന്നു. ഇക്കാര്യം പോലീസിനോടും തങ്ങള്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് പിന്തുണ നല്കുന്ന തങ്ങള്‍ക്ക് സുരക്ഷാഭീഷണിയുള്ളതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് മഠത്തിന് പുറത്തിറങ്ങുന്നത്. പിന്റു മഠത്തിലെ പുറംപണിക്കാരനാണ്. തങ്ങളെ കാണാറില്ല. പിന്റുവിന് ഭക്ഷണവും മറ്റും നല്‍കുന്നത് കിച്ചണിലെ ജോലിക്കാരാണ്. മറ്റു കന്യാസ്ത്രീകള്‍ ധ്യാനത്തിന് പോയ സമയത്ത് തങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോഴാണ് പിന്റു ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു. മറ്റുള്ളവരെ ഭയമുള്ളതുകൊണ്ടാണ് പിന്റു ഇതുവരെ ഇക്കാര്യം പറയാതിരുന്നതും. അക്കാര്യമെല്ലാം പോലീസിനെ അറിയിച്ചിരുന്നതാണെന്നും അവര്‍ പറയുന്നു.






