
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഉച്ചയ്ക്ക് പോലീസ് നിഷയുടെ ഫ്ളാറ്റില്‍ കയറുമ്പോള്‍ രുദ്ര ബോധം കെട്ടുപോയിരുന്നു. ബാത്ത് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് കയറുമ്പോള്‍ കൈകളും കാലുകളും കെട്ടി തറയില്‍ ഇട്ടിരുന്ന കുട്ടി അവശനായിരുന്നു. 24 മണിക്കൂറായി ആഹാരമോ വെള്ളമോ നല്‍കാതെ ഇട്ടിരുന്ന മൂന്നു വയസ്സുള്ള കുട്ടി ഈ നിലയില്‍ അല്‍പ്പ നേരം കൂടി കഴിഞ്ഞിരുന്നെങ്കില്‍ മരിച്ചു പോകുമായിരുന്നു. 97 ശതമാനം നിര്‍ജ്ജലീകരണം സംഭവിച്ച നിലയിലാണ് കുട്ടിയെ രക്ഷപ്പെടുത്തി ഡോക്ടര്‍മാരുടെ അടുത്തെത്തിച്ചത്.
സംഭ്രമിപ്പിച്ച ഒരു രാവിന് ശേഷം രുദ്രയുടെ കുടുംബവും പോലീസും ഒരു പോലെ ആശ്വാസം കൊണ്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയത് മറ്റാരുമായിരുന്നില്ല. കുടുംബത്തില്‍ നിന്നു തന്നെയുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബീകോമിന് പഠിക്കുന്ന 22 കാരി നിഷയായിരുന്നു. കുറ്റകൃത്യത്തില്‍ നിഷയുടെ പങ്കാളിയാകട്ടെ 16 കാരന് സഹോദരന് തരുണും. ദക്ഷിണ ഡല്‍ഹിയിലെ ഗിത്തോര്‍ണി ഗ്രാമത്തിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ച ഉച്ചയോടെയാണ് പയ്യനെ നിഷയും സഹോരനും തട്ടിക്കൊണ്ടു പോയത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് ഇതിനായി ഇരുവരും നടത്തിയത്.
കുട്ടിയെ പൂട്ടിയിടപ്പെട്ട ഫ്ളാറ്റ് രുദ്ര മാസങ്ങള്‍ക്ക് മുമ്പ് വാടകയ്ക്ക് എടുത്തതാണ്. വ്യാജമായി സൃഷ്ടിച്ച ഒരു വാട്സ് ആപ്പ് അക്കൗണ്ടു വഴിയായിരുന്നു മോചന ദ്രവ്യമായ അഞ്ചുകോടി കുഞ്ഞിന്റെ പിതാവിനോട് ചോദിച്ചത്. ഇതിനായി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ജെഡി എന്ന പേരില്‍ ഉണ്ടാക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പോലീസിനെ സഹായിച്ചത് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്സാവികളുടെ ഇടപെടലാണ്. നിഷ രുദ്രയുടെ പിതാവും ബിസിനസുകാരനുമായ അനില്‍ ഗുപ്തയോട് മോചനദ്രവ്യമായി അഞ്ചു കോടി ആവശ്യപ്പെടുമ്പോള്‍ പോലീസ് സന്ദേശം വന്ന കോളര്‍ ഇന്റര്‍നെറ്റ് ഐപി അഡ്രസ്സ് തിരയുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു മോചനദ്രവ്യം ആവശ്യപ്പെടുന്ന വാട്സ് ആപ്പ് സന്ദേശവുമായി അനില്‍ ഗുപ്ത വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഗിത്തോര്‍ണി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് അക്കൗണ്ടിന്റെ ഉടമയെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഗുപ്തയെ നിഷ വാട്സ് ആപ്പ് കോള്‍ വഴി വിളിക്കുകയും പണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ നിഷയുമായി വിലപേശി ഗുപ്ത മോചനദ്രവ്യം രണ്ടു കോടിയാക്കി കുറച്ചു. ഈ സമയം ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഹോട്സ്പോട്ട് കണക്ട് ചെയ്ത് പല ഫോണുകളില്‍ നിന്നുമായിരുന്നു വിളിച്ചിരുന്നത് എന്നതിനാല്‍ കണ്ടെത്തല്‍ എളുപ്പമായിരുന്നില്ല. തുടര്‍ന്നാണ് നിഷയ്ക്ക് മോചന ദ്രവ്യം നല്കാന് പോലീസ് തീരുമാനം എടുത്തത്. പോലീസ് സാധാരണ വേഷത്തില്‍ കാത്തു നില്‍ക്കാമെന്ന മുന്‍കൂര്‍ ധാരണയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നിഷയുമായി പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഗുപ്ത പണം കൊണ്ടു വെച്ചു.
ബാഗിനുള്ളില്‍ പോലീസ് രഹസ്യമായി ട്രാക്കിംഗ് ഉപകരണം വെച്ചിരുന്നു. ഇതറിയാതെ നിഷ പണം കൊണ്ടുപോകുമ്പോള്‍ മഫ്ത്തിയില്‍ കാത്തുനിന്നിരുന്ന പോലീസുകാര്‍ക്ക് ഇവരുടെ ഒളിത്താവളം കണ്ടെത്താനാന്‍ എളുപ്പം കഴിയുകയും കുട്ടിയെ മോചിപ്പിക്കാനാകുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം നിരപരാധിയാണ് താനെന്ന നിലപാടാണ് നിഷ എടുത്തത്. ജെഡി എന്നയാളാണ് എല്ലാം പദ്ധതിയിട്ടതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസിന്റെ കഠിനമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ നിഷ ജെഡി എന്നത് താന്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്ന് പിന്നീട് തുറന്നുപറഞ്ഞു.
ഓട്ടോറിക്ഷാക്കാരന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗപ്പെടുത്തി ഒരു ആപ്പ് ഉപയോഗിച്ച് സഹോദരനാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിത്തന്നതെന്നും പറഞ്ഞു. രുദ്രയുടെ മുത്തച്ഛന് ഒരിക്കല്‍ തരുണിനെ നിസ്സാര കാര്യത്തിന് മര്‍ദ്ദിച്ചതിന്റെ പകയും അതിനൊപ്പം ഗുപ്തയുടെ കുടുംബത്തിന്റെ സമ്പത്തുമാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിടാന്‍ തീരുമാനിച്ചത്. മകനെ അവര്‍ കൊന്നു കളയുമോ എന്നായിരുന്നു ഗുപ്തയുടെ കുടുംബം ഏറെ ഭയപ്പെട്ടിരുന്ന കാര്യം.






