
കണ്ണൂർ: മലയാളികളെ വിവരംകെട്ടവന്മാരെന്ന് പരാമര്‍ശിച്ചതിന് റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കണ്ണൂരില്‍ കേസ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) കോടതിയിൽ കേസ് ഫയൽ ചെയ്തത് പീപ്പിൾസ് ലോ ഫൗണ്ടേഷന് വേണ്ടി സി.പി.എം. കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയാണ്. കേരളം വിദേശസഹായം തേടിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു അര്‍ണബിന്റെ പരാമര്‍ശം.
റിപ്പബ്ലിക് ടി.വി. ചാനലിൽ അർണബ് ഗോസ്വാമി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി. ചാനല്‍ ചർച്ചയില്‍ അവതാരകനായ അർണബ് കേരളീയരെ നാണംകെട്ടവരെന്ന് നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീൽനോട്ടീസയച്ചിരുന്നു. എന്നാല്‍ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു എന്നും ചാനലിൽ ഈ വിഷയത്തിൽ നടത്തിയ പരാമർശങ്ങളിൽ പിശകില്ലെന്നും കാണിച്ച് അർണബ് വക്കീൽനോട്ടീസിന് മറുപടി നൽകിയിരുന്നു.
ഇതേത്തുടർന്നാണ് അഡ്വ. വി.ജയകൃഷ്ണൻ മുഖേന കോടതിയെ സമീപിച്ചത്. മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുൾപ്പെടെയുള്ളവരാണ് സാക്ഷികൾ. കേസിൽ നവംമ്പർ ഏഴിന് ഹർജിക്കാരനിൽനിന്നു തെളിവെടുക്കും.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യിൽനിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാർത്തയുമായി ബന്ധപ്പെട്ട വിവാദത്തിൽ യു.എ.ഇ. സഹായധനം വാഗ്ദാനം ചെയ്തുവെന്നും അതിനവരെ അഭിനന്ദിക്കുന്നുവെന്നും ഓഗസ്റ്റ് 18-ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നുവെന്ന് പി.ശശി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് വിദേശത്തുനിന്നുള്ള സഹായം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തു.






