
കൊളംബോ: പ്രധാനമന്ത്രിയെ പ്രസിഡന്റ് പുറത്താക്കിയതോടെ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്ത ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം ആളിക്കത്തുന്നു. ഞായറാഴ്ച കൊളംബോയിലുണ്ടായ പ്രതിഷേധത്തിനിടെ ഒരാള്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചതോടെയാണ് കൂടുതല്‍ പ്രതിഷേധം ആഞ്ഞടിക്കുന്നത്. കൂടുതല്‍ സങ്കീര്‍ണമായതോടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹീന്ദ്ര രാജപക്ഷെ രാജ്യത്ത് തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു.
സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയില്‍ നിന്ന് ദ്വീപു രാഷ്ട്രത്തിനെ കരകയറ്റാന്‍ ജനങ്ങള്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലൂടെ സഹകരിക്കണമെന്നാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രസ്താവന. അട്ടിമറിയിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ മുന്‍ പ്രസിഡന്റു കൂടിയായ മഹീന്ദ്ര രാജപക്ഷെയുടെ ആദ്യ പൊതു പ്രസ്താവനയാണിത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും പാര്‍ലമെന്റേറിയന്‍സും തനിക്കൊപ്പം നിന്ന് ഒരുമ്മിച്ച് നിന്ന് പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മഹീന്ദ്ര രാജപക്ഷെ ആവശ്യപ്പെട്ടു. പലപ്പോഴായി നീണ്ടുപോയതാണ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിനു തൊട്ടുപിന്നാലെ എത്രയും പെട്ടെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ടിലൂടെ രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും പുതിയ പ്രധാനമന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് റനില്‍ വിക്രമസിംഗയെ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്സയെ പുതിയ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചു. പ്രസിഡന്റിന്റെ അപ്രതീക്ഷിത നീക്കത്തില്‍ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗ ഇതുവരെ ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ല. ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് തന്റെ അനുയായികളുമായി ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നീക്കം ശക്തമാക്കിയിരിക്കുകയാണ് വിക്രമസിംഗയും.
ബുദ്ധ സന്യാസിമാര്‍ അടക്കമുള്ള അനുയായികള്‍ വിക്രമസിംഗയുമായി കൂടിക്കാഴ്ചയ്ക്ക് എത്തുന്നുണ്ട്. ബുദ്ധ സന്യാനിമാര് അടക്കം ആയിരത്തോളം പേര് വിക്രമസിംഗയുടെ കൊളംബോയിലെ വസതിയില്‍ എത്തിയിട്ടുണ്ട്. പാര്‍ലമെന്റ് വിളിച്ചു കൂട്ടണമെന്നും തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിക്രമസിംഗയുടെ നിലപാട്. എന്നാല്‍ ഈ നീക്കത്തിന് തടയിട്ട് സിരിസേന ലങ്കന്‍ പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുകയാണ്. അതേസമയം വിക്രമസിംഗയെ പുറത്താക്കിയ തീരുമാനത്തിന് പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ അംഗീകാരം നല്‍കിയിട്ടില്ല. ഇത് വിക്രമസിംഗ ക്യാമ്പിന് നേരിയ ആശ്വാസമായി.
അതേസമയം മന്ത്രിസഭ രൂപീകരിക്കാന്‍ രജപക്സെ ക്യാമ്പ് ശ്രമം തുടങ്ങി. വിക്രമസിംഗ ഔദ്യോഗിക വസതി ഒഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കാനും കോടതി ഉത്തരവ് സമ്പാദിച്ച് വിക്രമസിംഗയെ പുറത്താക്കാനുമാണ് രജപക്സെ ക്യാമ്പിന്റെ നീക്കം. വിക്രമസിംഗയുടെ അംഗരക്ഷകരെയും ഔദ്യോഗിക വാഹനവും പിന്‍വലിച്ചിട്ടുണ്ട്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ രജപക്സെ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച തന്നെ മന്ത്രിസഭ രൂപീകരിച്ചേക്കുമെന്നാണ് സൂചന.
അയല്‍രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ചൈനയുമായി അടുപ്പം പുലര്‍ത്തുന്ന രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ശ്രീലങ്കയിലെ പ്രതിസന്ധി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും പാലിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടേയും കൊളംബോയിലെ യൂറോപ്യന്‍ യൂണിയന് അംബാസഡര്‍മാരും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കപ്പെടരുതെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയന് അംബാസഡര്‍മാരും ആവശ്യപ്പെട്ടു. ചൈനീസ് അംബാസര്ഡര് രജപക്സെയുമായും വിക്രമസിംഗയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.






