
തിരുവനന്തപുരം: മൂവായിരം കോടിയോളം രൂപ മുടക്കി ഗുജറാത്തില്‍ പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്ത അതേദിവസം കേരളത്തില്‍ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മനോഹരമായ ഫ്ളാറ്റ് സമുച്ചയവും ഉദ്ഘാടനം ചെയ്തിരുന്നു. രണ്ട് ഉദ്ഘാടനങ്ങളും ഒരേദിവസം നടന്നതും ഇതിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും കേരളത്തിലെ ഇടത് സര്‍ക്കാരിന് അഭിനന്ദനങ്ങളുമാണ് ലഭിക്കുന്നത്.
സാമൂഹിക വിമര്‍ശനങ്ങളും തമാശയുമടങ്ങിയ നൂറുകണക്കിന് ട്രോളുകളാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിമാ നിര്‍മ്മാണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം വൈദ്യൂതി എംഎം മണി ഫേസ്ബുക്കിലിട്ട പോസ്റ്റിനും വലിയ പ്രതികരണമാണ് കിട്ടിയത്. ''ഇന്ന് രാജ്യത്ത് രണ്ടു ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് വെറും ഇരുപത് കോടി ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍ കടലിന്റെ മക്കള്‍ക്കായി നിര്‍മ്മിച്ച രണ്ടു ബെഡ്റൂമുകളുള്ള ഫ്ളാറ്റുകള്‍ 192 കുടുംബങ്ങള്‍ക്ക് കൈമാറുന്നതാണ്. രണ്ടാമത്തേത് ഇപ്പോഴും പട്ടിണിയുള്ള ഗുജറാത്തില്‍ 3000 കോടി മുടക്കി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സര്ദാര്പ്രതി പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്.
ഇടതുപക്ഷം ജനപക്ഷമാകുന്നതെങ്ങിനെയെന്ന് ഇതിലും നന്നായി പറയാന്‍ കഴിയില്ലെന്നാണ് സിപിഎം അനുകൂലികള്‍ പറയുന്നത്. എന്നാല്‍ അത് വെറും പ്രതിമയല്ല ഇന്ത്യയിലെ തന്നെ ടോപ് ടൂറിസ്റ്റുകേന്ദ്രമാക്കുന്ന ഒന്നാണെന്നാണ് അതിന് എതിരാളികളുടെ മറുപടി. സര്‍ദാര്‍ പട്ടേലാണ് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് എന്നും ഗോത്ര വിഭാഗത്തിന്റെ ത്യാഗമാണ് പ്രതിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന് അവകാശ വാദത്തോടെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനം അരങ്ങേറുമ്പോള്‍ ഗുജറാത്തിലെ ഗോത്രസംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു. ട്രൈബല്‍ ആക്ടിവിസ്റ്റുകള്‍ പൊലീസ് കസ്റ്റഡിയിലുമായിരുന്നു. പ്രതിമയുടെ നിര്‍മ്മാണത്തിനായി തങ്ങളെ കുടിയിറക്കിയതിനും ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സാധിച്ചുതരാതെ കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നതാണ് വസ്തുത. സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് എത്താന്‍ റോഡ് വലുതാക്കാന്‍ മാത്രമായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചത്. കൂടാതെ വീടുകള്‍ നശിപ്പിച്ചു. കര്‍ഷകര്‍ക്ക് വെള്ളം നിഷേധിച്ചത് അടക്കം ഒട്ടേറെ ജനവിരുദ്ധ നടപടികളാണ് പ്രതിമാനിര്‍മ്മാണത്തിനായി അരങ്ങേറിയത്. 33 മാസം കൊണ്ട് 3400 നിര്‍മ്മാണ തൊഴിലാളികളെയും 250 എഞ്ചിനീയര്‍മാരെയും കൊണ്ടാണ് നര്‍മ്മദാ നദിയിലെ സര്‍ഗാര്‍ സരോവാര്‍ അണക്കെട്ടിന് സമീപം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ രാജ്യം ഇന്ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്യുമ്പോള്‍ 72 ഗോത്രഗ്രാമങ്ങളിലായിരുന്നു ആദിവാസികളുടെ പ്രതിഷേധം ഉയര്‍ന്നത്.
തിരുവനന്തപുരം മുട്ടുത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരുങ്ങിയ പ്രതീക്ഷ എന്ന സമുച്ചയത്തിന്റെ ഉദ്ഘാടനവും ഇതേ ദിവസം തന്നെ നടന്നു. കടല്‍ക്ഷോഭത്തില്‍ വീടടക്കം എല്ലാം തകര്‍ന്ന് സ്കൂളുകളില്‍ താമസിക്കുന്നവര്‍ അടക്കമുളള 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഫ്ളാറ്റ് പദ്ധതിയിലൂടെ കിടപ്പാടം ലഭിക്കുക. 2016-ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ളാറ്റിലെ താമസക്കാരായെത്തും.
റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിക്കാന്‍ കൂടി വേണ്ടി തയ്യാറാക്കപ്പെട്ട സ്റ്റാച്യു ഓഫ് യൂണിറ്റിക്കായി ചെലവാക്കിയത് 2989 കോടിയാണ്. അതേസമയം 192 കുടുംബങ്ങള്‍ക്കായി എട്ട് ഫ്ളാറ്റുകള്‍ അടങ്ങിയ സമുച്ചയ നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ ചെലവഴിച്ചത് 20 കോടി രൂപയാണ്. ഓരോ ഫ്ളാറ്റിലും ഒരു ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ടോയ്ലറ്റ് എന്നിവയും മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്ളാറ്റ് സമുച്ചയത്തിന് ചുറ്റുമതില്‍, തറയോട് പാകിയ പൊതുസ്ഥലം, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.






