
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ കാറില്‍ താവളം മാറിക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഹരികുമാര്‍ തമിഴ്‌നാട്ടില്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഹരികുമാറിനെ സഹായിച്ച ആളെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ച് കൊടുത്ത സതീഷ് കുമാര്‍ എന്നയാളെയാണ് െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സുഹൃത്താണ് സതീഷ് കുമാര്‍. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
ഹരികുമാറിനും ബിനുവിനും ഐഡിയയുടേയും ബി.എസ്.എന്‍.എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്ത് നല്‍കുകയും കാറുകള്‍ സംഘടിപ്പിച്ച് നല്‍കിയതും സതീഷാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തര്‍ക്കത്തെ തുടര്‍ന്ന് സനലിന് മറ്റൊരു വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് ഡി.വൈ.എസ്.പി കൊന്നത്. അന്ന് മുതല്‍ ഹരികുമാര്‍ ഒളിവിലാണ്. സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ട്.
അതിനിടെ കേസിന്റെ അന്വേഷണ ചുമതല ഐ.ജി ശ്രീജിത്തിന് നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഡി.വൈ.എസ്.പി പ്രതിയായ കേസ് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്ന് സനലിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് സനലിന്റെ കുടുംബം പിന്‍മാറിയേക്കും.കേസിന്റെ പൂര്‍ണ അന്വേഷണ ചുമതല ഐ.ജി ശ്രീജിത്തിനായിരിക്കും.






