
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു രണ്ടാംവട്ടവും ചുമതലയേറ്റു. വേദ പണ്ഡിതന്മാര് കുറിച്ചുകൊടുത്ത രാജയോഗ മുഹൂര്‍ത്ത സമയം കണക്കിലെടുത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.25നായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലക്കൊടുത്തു. കെ.സി.ആനിനൊപ്പം കഴിഞ്ഞ മന്ത്രിസഭയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന മൊഹദ് മുഹമ്മദ് അലിയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
64കാരനായ കെ.സി.ആര് തെലുങ്ക് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അലി ഉറുദുവിലാണ് പ്രതിജ്ഞയെടുത്തത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ് ഞ അടുത്തയാഴ്ചയുണ്ടാകും.
ഹിന്ദു പഞ്ചാംഗമനുസരിച്ച് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും നല്ല മുഹൂര്‍ത്തമായ 'മാര്ഗശിറ ശാസ്തി' ( Margasira Shashti) ഇന്ന് 1.24നാണ് ആരംഭിക്കുന്നതെന്ന് യാദാദ്രി ലക്ഷ്മി നരസിംഹമാചാര്യ സ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്പറഞ്ഞു. തെലങ്കാനയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. മതപരമായ വിശ്വാസങ്ങളിലും ആചാരാനുഷ്ഠങ്ങള്ക്കും ഏറെ പ്രധാന്യം നല്കുന്ന വ്യക്തികളാണ് കെ.സി.ആറും ഗവര്‍ണര്‍ നരസിംഹനും.
ഈ അസുലഭ മുഹൂര്‍ത്തം ഒന്നര മണിക്കൂര്‍ മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. കെ.സി.ആറിന്റെ 'രാജയോഗ' സമയമാണിതെന്നാണ് പണ്ഡിതരുടെ അഭിപ്രായം. ഈ സമയം എല്ലാ ഗ്രഹങ്ങളും അദ്ദേഹത്തെ ഉന്നതനിലയില്‍ എത്തിക്കുമെന്നും ചെയ്യുന്നതെന്തും ഭാഗ്യമായി മാറുമെന്നും പൂജാരി പറയുന്നു.
119 അംഗ നിയമസഭയില്‍ 88 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് കെ.സി.ആര് തെലങ്കാന രാഷ്ട്രീയ സമിതി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. ടിആര്‍.എസിനെ നേരിടാന്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും സിപിഐയും തെലങ്കാന ജന സമിതിയും ഉണ്ടാക്കിയ മഹാസഖ്യത്തിന് 21 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു. ബി.ജെ.പിയാകട്ടെ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു. ഒറ്റയ്ക്ക് മത്സരിച്ച എഐഎംഐഎം ഏഴു സീറ്റുകള്‍ നേടിയപ്പോള്‍ സ്വതന്ത്രര്‍ മൂന്നു സീറ്റുകളില്‍ വിജയിച്ചു.






