
ഈ നവംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ മാരുതി സുസൂക്കിയുടെ സ്വിഫ്റ്റാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിപ്പോർട്ട് പ്രകാരം 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട് മാരുതി സുസൂക്കി.
അതേസമയം, 2017 നവംബറില്‍ 13,337 സ്വിഫ്റ്റ് കാറുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. ഉയര്‍ന്ന വാഹന വായ്പാ പലിശനിരക്കും, ഇന്ധനവിലയിലെ വര്‍ധനയും എല്ലാം വാഹനത്തിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും മാരുതിക്ക് സന്തോഷിക്കാന്‍ ഏറെ വകയുള്ള മാസമായിരുന്നു നവംബര്‍.
ഈ വര്‍ഷം മഹീന്ദ്ര മാത്രമാണ് കാര്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്ബോള്‍ മാരുതിയും, ടാറ്റാ മോട്ടോര്‍സും, ടോയോട്ടയുമെല്ലാം വില്‍പ്പനയില്‍ കുറവും രേഖപ്പെടുത്തിയിരിക്കുന്നു.
2017 നവംബര്‍, 2018 നവംബര്‍ മാസങ്ങള്‍ താരതമ്യം ചെയ്തുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വില്‍പ്പന വളര്‍ച്ചാ ചാര്‍ട്ടില്‍ ആദ്യ ആറ് സ്ഥാനവും മാരുതിയുടെ വിവിധ മോഡലുകള്‍ക്കാണ്. എന്നാൽ, മാരുതിയുടെ ആള്‍ട്ടോ, ബ്രീസാ, വാഗനര്‍ എന്നീ മോഡലുകളും വില്‍പ്പനയില്‍ തളര്‍ച്ച രേഖപ്പെടുത്തി. മാരുതി പുതിയതായി വിപണിയിലിറക്കിയ എര്‍ട്ടിക എംപിവി മെച്ചപ്പെട്ട വില്‍പ്പന നടത്തി.






