
കോതമംഗലം: കോടതിവിധി നടപ്പാക്കുന്നത് വരെ മടങ്ങില്ലെന്നും കോതമംഗലം പള്ളിയില്‍ തന്നെ തുടരുമെന്നും തോമസ് പോള്‍ റമ്പാന്. ഇത് പ്രതിഷേധമല്ലെന്നും കോടതി തനിക്ക് നല്‍കിയിട്ടുള്ള അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സ്വകാര്യവാഹനത്തില്‍ പള്ളിയിലെത്തിയ തോമസ്പോള്‍ റമ്പാന് വിശ്വസികള്‍ തടഞ്ഞതിനെ തുടര്‍ന്ന കാറിനുള്ളില്‍ തന്നെ രാത്രി ഇരുന്നു.
പ്രതിഷേധിക്കുന്നത് അവരാണ്. പ്രതിഷേധക്കാര്‍ എന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം അധികാരികള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം വിശുദ്ധ മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്സ് സഭയിലെ റമ്പാന്റെ ശ്രമം ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
നിരീക്ഷകന്റെ സാന്നിധ്യം ആവശ്യപ്പെട്ട് െഹെക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇന്നു തീര്‍പ്പാവുകയാണെങ്കില്‍ വീണ്ടും പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമം തുടരാനാണ് തോമസ് പോള്‍ റമ്പാന്റെ ശ്രമം. ഹൈക്കോടതി വിധിക്ക് പിന്നാലെ പോലീസിനെ അറിയിച്ച ശേഷമാണ് ഇന്നലെ രാവിലെ പത്തിനു പള്ളിയില്‍ പ്രവേശിക്കാന്‍ റമ്പാന് എത്തിയത്.
എന്നാല്‍ നാലു പേരുമായി പള്ളിയില്‍ പ്രവേശിക്കാനെത്തിയ റമ്പാനെ പ്രതിരോധിക്കാന്‍ പള്ളികല്ക്കുരിശ് മുതല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികള്‍ പ്രാര്‍ഥനാ യജ്ഞവുമായി അണിനിരന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ഇടവകാംഗങ്ങള്‍ പോലീസ് നീക്കത്തെ നിലത്തുകിടന്നു ചെറുത്തതോടെ റമ്പാനു പള്ളിയില്‍ പ്രവേശിക്കാനായില്ല. പള്ളിയിലും പരിസരത്തും കനത്ത പോലീസ് കാവലും ഉണ്ടായിരുന്നു. പിന്നോട്ടില്ലെന്ന റമ്പാന്റെ നിലപാടിനെത്തുടര്‍ന്നു സ്ത്രീകളടക്കം അമ്പതോളം വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പോലീസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റ പള്ളി ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്കു മാറ്റി. അറസ്റ്റ് ചെയ്ത സ്ത്രീകളില്‍ രണ്ടു പേര്‍ക്കു പോലീസ് സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടരയോടെ റമ്പാന് പോലീസ് ജീപ്പില്‍ മടങ്ങിയെങ്കിലും ഒന്നേകാലോടെ സ്വകാര്യകാറില്‍ പള്ളിയില്‍ തിരിച്ചെത്തി. അതിനിടയില്‍ രാത്രി ഉടനീളം കാറില്‍ ചെലവഴിച്ച തോമസ്പോള്‍ റമ്പാന്റെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.






