
ഹാറ്റ്സിംഗിമാരി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ ആരാഞ്ഞ മാധ്യമപ്രവര്ത്തകന് എഐയുഡിഎഫ് തലവനായ പാര്‍ലമെന്റംഗത്തിന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകരെ 'നായ' യെന്നു വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പിതാവിനെ വരെ ആക്ഷേപിക്കുകയും ചെയ്ത് ആസാമില്‍ നിന്നുള്ള എംപി മൗലാന ബാദറുന്നീന് അജ്മലാണ് വിവാദത്തിലായത്.
ആസാമിലെ ധുബ്രി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ അജ്മല്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പിടിക്കുകയും ശാന്തമാക്കുകയുമായിരുന്നു. പിന്നീട് അണികളുടെ നിര്‍ബ്ബന്ധത്തെ തുടര്‍ന്ന ഇയാള്‍ പൊതുവായി മാപ്പു പറയാന്‍ തയ്യാറായി.
സൗത്ത് സല്‍മാരാ ജില്ലയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിക്കാന്‍ വിളിച്ച ചടങ്ങില്‍ മൗലാന മാധ്യമങ്ങളുമായി ഒരു കൂടിക്കാഴ്ച വെച്ചിരുന്നു. ഈ സമയത്തായിരുന്നു നേതാവ് മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പെരുമാറ്റം നടത്തിയത്.
ഭാവിയില്‍ കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ ചേരുക എന്ന ചോദ്യമാണ് മൗലാനയെ ചൊടിപ്പിച്ചത്. തന്നെ ഈ നായകള്‍ എല്ലാവരും ചേര്‍ന്ന് ലക്ഷ്യമിടുകയാണെന്നും ബിജെപിയ്ക്ക് വേണ്ടി എത്രയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ചൊടിച്ച മൗലാന പിതാവിനെ പോലും വില്‍ക്കുന്നവരാണെന്നും പ്രതികരിച്ചു. ഇപ്പോള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോകണം എന്നും അല്ലെങ്കില്‍ തല അടിച്ചു തകര്‍ക്കുമെന്നും പറഞ്ഞു. കൊണ്ടുപോയി കേസെടുക്കാനും തനിക്ക് വേണ്ടി പൊരുതാന്‍ ആയിരങ്ങള്‍ പിന്നിലുണ്ടെന്നും പറഞ്ഞു.
നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തെ മുഴുവനും അപകീര്‍ത്തിപ്പെടുത്തുമെന്നും പറഞ്ഞു. എംപിയ്ക്കെതിരേ കേസുകൊടുക്കാനൊരുങ്ങുകയാണ് മാധ്യമപ്രവര്ത്തകന്. എന്നിരുന്നാലും തന്റെ പാര്‍ട്ടി വിശാല സഖ്യത്തിന്റെ ഭാഗമാകുമെന്നും മഹാസഖ്യത്തിന്റെ സൂത്രവാക്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു.






