
മലപ്പുറം: ഹൃദ്രോഗിയായ പിഞ്ചുകുഞ്ഞ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ട്രെയിനില്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. ട്രെയിനില്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇരിക്കാന്‍ ഇടമില്ലാതെ കോച്ചുകള്‍ മാറിക്കയറി അവശത ബാധിച്ചാണ് കുഞ്ഞ് മരിച്ചത്. ഹൃദ്രോഗിയായ കുഞ്ഞിന് കടുത്ത പനിയും ബാധിച്ചതോടെയാണ് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയത്.
കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ ഒരു വയസ്സുള്ള മകള്‍ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം.
കണ്ണൂരില്‍ നിന്ന് കയറിയ ഇവര്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് ഇടംകിട്ടിയത്. എന്നാല്‍ യാത്രക്കാരുടെ തിരക്കുമൂലം കുഞ്ഞിനെയും കൊണ്ട് ഇരിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ കയറി. എന്നാല്‍ ടിക്കറ്റ് ഇല്ലാതെ കയറിയതിനാല്‍ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ടിക്കറ്റ് പരിശോധകര് ഇവരെ ഇറക്കിവിടുകയായിരുന്നു. കമ്പാര്‍ട്ട്മെന്റുകള്‍ മാറിമാറികയറി കുഞ്ഞ് ഏറെ ക്ഷീണിച്ചിരുന്നു.
ഇതിനിടെ, കുഞ്ഞിനെയും കൊണ്ട് അമ്മ സുമയ്യ വനിതാ കമ്പാര്‍ട്ട്മെന്റിലും ഷമീര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലും കയറി. കുഞ്ഞിന് പനി കടുത്തതോടെ കുറ്റിപ്പുറത്ത് എത്തിയതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ആര്.പി.എഫ് അംഗങ്ങള്‍ ഷമീറിനെ തിരഞ്ഞ് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് കുഞ്ഞിനെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നേരത്തെ ഹൃദ്രോഗ ബാധിതയായ കുഞ്ഞിന് മൂന്നു മാസം മുന്‍പ് ശ്രീചിത്തിരയില്‍ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലുള്ള ഡോക്ടറെ കാണിച്ചു. ശ്രീചിത്തിരയില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ എത്രയും വേഗം എത്തിക്കാനായിരുന്നു നിര്‍ദേശം. ഇതോടെയാണ് രാത്രി കുടുംബം കുഞ്ഞിനെയും കൊണ്ട് മാവേലി എക്സ്പ്രസില്‍ കയറിയത്.






