
ചെന്നൈ: ആശുപത്രി അധികൃതരുടെ അശ്രദ്ധയെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് എച്ച്ഐവി രക്തം കയറ്റിയ സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച ദാതാവ് മരിച്ചു. സംഭവത്തില്‍ കുടുംബത്തിനുണ്ടായ നാണക്കേടിനെത്തുടര്ന്നാണ് 19കാരനായ യുവാവ് ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ രാവിലെ 8.10ഓടെ രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2016ല്‍ ബന്ധുവിന്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് യുവാവ് രക്തദാനം നടത്തിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയുടെ രക്തബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. ഇതാണ് രണ്ടു വര്‍ഷത്തിന് ശേഷം ഗര്‍ഭിണിക്ക് നല്‍കിയത്.
ഗര്‍ഭിണി ഡിസംബര്‍ മൂന്നിന് തമിഴ്നാട്ടിലെ വിരുന്തനഗര് ജില്ലയിലെ സാത്തൂറില്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രക്തക്കുറവുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് രക്തം കയറ്റണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പരിശോധിച്ചപ്പോഴാണ് എച്ഐവി വൈറസ് കലര്‍ന്ന രക്തമാണ് സ്വീകരിച്ചിരിക്കുന്നത് തെളിഞ്ഞത്. ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്റെ അശ്രദ്ധയാണ് ഇത്തരത്തില്‍ വീഴ്ചയുടെ കാരണം. പ്രാഥമീക അന്വേഷണത്തില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.
പരിശോധനയില്‍ യുവതിയും എച്ച്ഐവി പോസിറ്റീവ് ആയെന്ന് കണ്ടെത്തിയതോടെ അവര്‍ക്കുള്ള ചികിത്സയും നല്‍കിക്കഴിഞ്ഞു. ഗര്‍ഭസ്ഥ ശിശുവിനെ എച്ച്ഐവി ബാധിച്ചിട്ടുണ്ടോയെന്ന് കുട്ടി ജനിച്ച ശേഷമേ കണ്ടെത്താന്‍ കഴിയൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലാബ് ടെക്നീഷ്യന്മാര് കൃത്യസമയത്ത് രക്തം എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് ഈ ദുരന്തം വിളിച്ചുവരുത്താന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അത് മനഃപൂര്‍വ്വമായിരിക്കില്ല. ആകസ്മികമായി സംഭവിച്ചുപോയതായിരിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എച്ച്ഐവി ബാധിതനും ചികിത്സ നല്‍കും. ജീവനക്കാരുടെ ഭാഗത്തുനിന്ന് രണ്ടു തവണ വീഴ്ച സംഭവിച്ചു. ഇതേതുടര്‍ന്നാണ് അവരെ സസ്പെന്റു ചെയ്തതെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര് മനോഹരന് പറഞ്ഞു. യുവതിക്കും അവരുടെ ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമായി എച്ച്ഐവി കണ്ടെത്തിയ 3.69 കോടി ആളുകളില്‍ 59 പേര് ആന്റിറിട്രോവൈറല്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലുടെയും എച്ച്ഐവി ബാധിതരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും എച്ച്ഐവി ബാധിതയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്കും മൂലയൂട്ടലിലൂടെയുമാണ് സാധാരണ രീതിയില്‍ അണുബാധയേല്‍ക്കുന്നത്.






