
ന്യൂഡല്‍ഹി: കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും സുരക്ഷ ഉറപ്പുനല്‍കണമെന്ന് സുപ്രീംകോടതി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഇരുവരുടേയും ആവശ്യപ്പെടുന്ന രീതിയിലുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും കോടതി പറഞ്ഞു. സുരക്ഷ നല്‍കുന്നത് തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഇവര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കരുതെന്ന അയ്യപ്പ ഭക്തന്മാരുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേസ് പരിഗണിച്ചത്. ശബരിമല നട നാളെ അടയ്ക്കുകയാണ് എന്നും അടിയന്തിരമായി ബിന്ദുവും കനകദുര്‍ഗ്ഗയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന അയ്യപ്പഭക്തന്മാരുടെ തടസ്സഹര്‍ജി കോടതി തള്ളി.
സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതെന്നും അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ വരുന്നതിനാല്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞു. ജനുവരി രണ്ടിന് പുലര്‍ച്ചെയായിരുന്നു കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയത്. സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.






