
തിരുവനന്തപുരം : ടെലിവിഷന്‍ ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ച ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് സുരേന്ദ്രന്റെ അഭിഭാഷകനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റു ചെയ്തു.
ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്നത് മണ്ടന്‍ തീരുമാനമാണെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. ബി.ജെ.പി പ്രതിനിധികള്‍ ബഹിഷ്കരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ ഭാഗം പറയാന്‍ ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും പ്രവര്‍ത്തകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ, പാര്‍ട്ടി തീരുമാനം വകവയ്ക്കാതെ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.കൃഷ്ണദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനുവരി രണ്ടിന് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് ബി.ജെ.പി ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. ഈ ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരെയും ആസൂത്രിതമായി ആക്രമിച്ചതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളയുടെ വാര്‍ത്താസമ്മേളനം തിരുവനന്തപുരത്തും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടും മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ബി.ജെ.പി അനുകൂല ചാനലൊഴികെയുള്ളവയുടെ ചര്‍ച്ചകളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായ പി. കൃഷ്ണദാസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഒരഭിഭാഷകന് എന്ന നിലയിലാണ് പങ്കെടുത്തതെന്നും അക്കാര്യം അവതാരകന് എടുത്തുപറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടും മുന്‍വിധിയോടെ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.






