
തിരുവനന്തപുരം: നവകേരളനിര്‍മാണവും വരുമാനവര്‍ധനവും ലക്ഷ്യമാക്കി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബജറ്റ് നാളെ മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. മഹാപ്രളയവും സാമ്പത്തികപ്രതിസന്ധിയും തീര്‍ത്ത വെല്ലുവിളികളാണ് തോമസ് ഐസക്കിന്റെ മുന്നില്‍ പ്രധാനമായും ഉള്ളത്.
വരുമാനം കണ്ടെത്താനുള്ള വഴികള്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പ്രളയശേഷമുള്ള ധനസമാഹാരണത്തിന് ജി.എസ്.ടിയില്‍ ഒരു ശതമാനം സെസ് പിരിക്കാന്‍ കൗണ്‍സില്‍ അനുമതി നല്കിയ സാഹചര്യത്തില്‍ അതും ബജറ്റില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ വരുമാനവര്‍ധനവിനായി സംസ്ഥാനത്തിന് നികുതിചുമത്താല്‍ അധികാരമുള്ള മദ്യം, സ്റ്റാമ്പ്ഡ്യൂട്ടി, വാഹനനികുതി എന്നിവ ഇക്കുറി ഉയര്‍ത്തില്ല.
വാറ്റ് കുടിശിക കേസിലെ അനുകൂലവിധിയായിരിക്കും ബജറ്റിലെ പ്രധാന പ്രതീക്ഷ. 15,000 കോടി രൂപ വരെ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് നികുതിവകുപ്പ് കണക്കുകൂട്ടുന്നത്. പരമാവധി പിരിച്ചെടുക്കുകയാകും തന്ത്രം. പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും.പിഴ ഇളവുചെയ്ത് ഒറ്റതവണതീര്പ്പാക്കലിലൂടെ കുടിശിക പിരിച്ചെടുക്കാനാണു തീരുമാനം. പ്രളയാനന്തരനിര്മാണങ്ങള്ക്ക് ഊന്നല്‍ നല്കുന്ന ബജറ്റില്‍ 6000 കോടി രൂപയുടെ അധികവിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്.
ജി.എസ്.ടിയില്‍ സാങ്കേതികസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ നടപ്പാക്കാനാവാത്തതുകൊണ്ടുണ്ടാകുന്ന നികുതിവെട്ടിപ്പുകള്‍ തടയാനുള്ള നടപടി സ്വീകരിക്കും. നികുതിനിരക്ക് പരിഷ്ക്കരിച്ചുള്ള വരുമാനവര്‍ധനവിന് ജി.എസ്.ടിയുള്ള സാഹചര്യത്തില്‍ കഴിയില്ല. ജി.എസ്്.ടി വരുമാനത്തിലും അതുപോലെ ഇന്ധനനികുതിയിലും ഇടിവുണ്ടായിട്ടുണ്ട്. പ്രളയാനന്തരപുനര്‍നിര്‍മാണത്തിനുള്ള പ്രളയസെസ് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന സൂചനകളോട് വ്യാപാരസമൂഹം പ്രതിഷേധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്കുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍നിന്ന് ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏകദേശം നാല്പതിനായിരത്തോളം വ്യാപാരികള്‍ വരുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായ ബജറ്റായതുകൊണ്ടുതന്നെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വെട്ടലുണ്ടാകില്ല.
മറിച്ച് കൂടുതല്‍ ജനപ്രിയപദ്ധതികളും പ്രഖ്യാപിക്കും. സാമൂഹികക്ഷേമപെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധനയുമുണ്ടാകും. ഇതിന് പുറമെ സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റിലൂണ്ടാകും. സംസ്ഥാനത്ത് പിരിക്കുന്ന ജി.എസ്.ടിയില്‍ രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്താനാണ് ജി.എസ്.ടി കൗണ്‍സിലിന് ലഭിച്ചിട്ടുള്ള ശിപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലുള്ള സെസുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഏതൊക്കെ ചരക്കുകളിലൂം സേവനങ്ങളിലും സെസ് വേണമെന്ന് ബജറ്റില്‍ മാത്രമേ വ്യക്തമാക്കുകയുള്ളു.
പ്രളയാനന്തരസെസിലൂടെ ഒരുവര്‍ഷം 500 കോടി രൂപ പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് 1000 കോടി ലക്ഷ്യം. ലോകബാങ്ക്, എ.ഡി.ബി, തുടങ്ങി രാജ്യാന്തര ധനകാര്യ ഏജന്‍സികള്‍ വാഗ്ദാനം ചെയ്ത വായ്പകളും കൂടിയാകുമ്പോള്‍ നവകേരള നിര്‍മാണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു വിലയിരുത്തല്‍. ഈ രണ്ടുവിഹിതവും ഉപയോഗിച്ചായിരിക്കും പ്രളയാനന്തരകേരളത്തിനുള്ള പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുക. ഇതിനു പുറമമയുള്ള മറ്റു വികസനപദ്ധതികളെല്ലാം കിഫ്ബിയുടെ കീഴിലായിരിക്കും നടക്കുക.






