
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അഴിമതി ആരോപണമായ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് അധികൃതരുമായി സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെതിരേ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്തയച്ചതായും ഒരു ദേശീയ മാധ്യമം വാര്‍ത്ത പുറത്തുവിട്ടു.
മോഹന്‍കുമാര്‍ 2015 നവംബര്‍ 24 നാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന പരീക്കറിന് കത്തയച്ചത്. റഫാല്‍ കരാര്‍ വിഷയത്തില്‍ ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് ഏഴംഗ സംഘമാണ് എന്നാണ് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എയര്‍മാര്‍ഷല്‍ എസ്ബിപി സിന്‍ഹയായിരുന്നു ഇന്ത്യന്‍ നയതന്ത്ര സംഘത്തെ നയിച്ചത്.
ഇത്തരം സമാന്തര ചര്‍ച്ചകള്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ബലികഴിക്കുമെന്നും നേട്ടം ഫ്രഞ്ച് സര്‍ക്കാരിനുണ്ടാകുമെന്നും ഇത്തരം ചര്‍ച്ചകള്‍ ഇന്ത്യന്‍ സംഘത്തിന്റെ നിലപാടുകളെ ദുര്‍ബ്ബലപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രഞ്ച് സംഘത്തിന്റെ തലവന്‍ ജനറല്‍ സ്‌റ്റെഫാന്‍ റബ് എഴുതിയ കത്തില്‍ നിന്നുമാണ് സമാന്തര ചര്‍ച്ചയുടെ വിവരം പ്രതിരോധമന്ത്രാലയം അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ജോയന്റ് സെക്രട്ടറിയും ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ നയതന്ത്ര ഉപദേശകന്‍ ലൂയിസ് വാസിയും തമ്മില്‍ ടെലഫോണില്‍ ബന്ധപ്പെട്ടതായി 2015 ഒക്‌ടോബറില്‍ എഴുതിയെന്ന് കരുതുന്ന റബ്ബിന്റെ കത്തില്‍ പറയുന്നുണ്ടെന്നും ദേശീയ മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നുണ്ട്.
യുപിഎ കാലഘട്ടത്തിലേക്കാളും 40 ശതമാനം കൂടുതല്‍ വിലയിലാണ് മോഡി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും അനില്‍ അംബാനിയുടെ കമ്പനി കരാറില്‍ എങ്ങിനെ ഉള്‍പ്പെട്ടു തുടങ്ങിയ ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. ആരോപണങ്ങള്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രധാനമന്ത്രി മോഡിയും നേരത്തേ തന്നെ എതിര്‍ത്തിരുന്നു. വിവാദം തണുത്തുവരുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിട്ടുള്ളത്. പ്രതിപക്ഷം വിഷയം ഏറ്റെടുത്ത് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.






