
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കര്‍ശന നടപടിക്ക് സാധ്യത. ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. കൂടാതെ, എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.
കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തിച്ചെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്താനും, ആ തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴികള്‍ കൂടി രേഖപ്പെടുത്തിയുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2024-ല്‍ നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു. കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് മാറ്റിയെഴുതിക്കാന്‍ ഉയര്‍ന്ന പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തല്‍.
എസ്‌ഐടി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ ഡിജിപി ഇപ്പോള്‍ കര്‍ശന നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചയുടന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. എം.ആര്‍. അജിത് കുമാറിന് യാതൊരുവിധ സംരക്ഷണവും നല്‍കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ കര്‍ശന നിലപാട്. തുടര്‍ന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.






