
ഹനോയ്: മൊബൈൽ ഫോൺ കമ്പനിയായ ലാവ തങ്ങളുടെ ചാനൽ പങ്കാളികൾക്കായി സ്പോൺസർ ചെയ്ത ഇൻസെന്റീവ് യാത്രയാണ് കഴിഞ്ഞ ദിവസം വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം സ്പീഡ് ബോട്ട് മറിഞ്ഞ് മരിച്ചവരിൽ ഭൂരിഭാഗം ആളുകളും ലാവ മൊബൈൽ നൽകിയ സ്പൊൺസർഷിപ്പ് യാത്ര പ്രയോജനപ്പടുത്തിയവരായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള പത്ത് വിനോദസഞ്ചാരികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. അതിലൊരു യാത്രക്കാരനായിരുന്നു 54 കാരനായ ഷെയ്ക്ക് അബ്ദുള്ള അബ്ദുൾ മജീദ്. അദ്ദേഹം ശനിയാഴ്ച രാവിലെ, തന്റെ മകനുമായി ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് ഭാര്യയെ വിളിച്ച് താൻ മൊബൈൽ സിഗ്നലുകൾ ലഭിക്കാത്ത ഒരു ദ്വീപിലേക്ക് പോവുകയാണെന്നും തിരികെ വരുന്നത് വരെ വിളിക്കേണ്ടെന്നും അറിയിച്ചു. അതിനുശേഷം അദ്ദേഹം വീഡിയോ കോളിലൂടെ തന്റെ നവജാത ശിശുവായ കൊച്ചുമകളെ കണ്ടു, അത് അവസാന ഫോൺ കോൾ ആണെന്ന് ആരും കരുതിയില്ല, മൊബൈൽ സിഗ്നൽ ഇല്ലാത്തയിടത്തേക്ക് അദ്ദേഹം യാത്രയായി!
തിരുച്ചിറപ്പള്ളി സ്വദേശിയായ അബ്ദുള്ള ഈ യാത്രയ്ക്ക് പോകാൻ ഒട്ടും താല്പര്യപ്പെട്ടിരുന്നില്ല. സാധാരണയായി അദ്ദേഹം ഇത്തരം യാത്രകൾക്ക് പോകാറില്ലെന്നും, തനിക്ക് പകരം മകനെ അയക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും ഒരു ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു, അദ്ദേഹം തന്നെ പോകാൻ തീരുമാനിച്ചു, ഇപ്പോൾ ഇങ്ങനെയൊരു ദുരന്തം സംഭവിച്ചു, ഇത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു എന്ന് പറഞ്ഞ ബന്ധു, ജൂലൈ 13-ന് അദ്ദേഹം നാട്ടിൽ തിരിച്ചെത്തേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരും ലാവ കമ്പനിയുടെ സ്പോൺസർഷിപ്പിൽ ലഭിച്ച വിനോദയാത്രയ്ക്കെത്തിയ മൊബൈൽ ഫോൺ വിതരണക്കാരായിരുന്നു. ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെടുകയും 21 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. യാത്രക്കാരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നാണ് അതിജീവിച്ചവർ നൽകുന്ന വിവരം.
32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട്, ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ ഫു ക്വോക്ക് ദ്വീപിന് സമീപം ശക്തമായ തിരമാലകളിൽ പെട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിക്കുകയും 21 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പളനി സ്വദേശിയായ നിർമൽ കുമാർ പിടിഐയോട് ഫോണിലൂടെ പറഞ്ഞത്, ശക്തമായ തിരമാലകളും ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ കയറിയതുമാണ് അപകടത്തിന് കാരണമെന്നും നിമിഷങ്ങൾക്കകം ബോട്ട് തലകീഴായി മറിയുകയായിരുന്നു എന്നുമാണ്.






