
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തയ്യാറെടുത്ത് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പുറമേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. ഇടപാടുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം നല്‍കാതെ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പുതിയതായി നേരിട്ടിരിക്കുന്ന പ്രതിസന്ധി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ജോയന്റ് സെക്രട്ടറി ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുമായി സമാന്തരചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ ചര്‍ച്ചയുടെ കാര്യവും ചര്‍ച്ചയില്‍ ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചില്ല. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിനപ്പുറത്ത് നടന്ന സമാന്തരചര്ച്ചയുടെ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇടപാടിന് ഫ്രഞ്ച് സര്‍ക്കാര്‍ സോവറിന്‍ ഗ്യാരന്റി നല്‍കണമെന്ന ഏഴംഗ സംഘം നടത്തിയ ചര്‍ച്ചയില്‍ ധാരണ ഉണ്ടായെങ്കിലും സമാന്തര ചര്‍ച്ചയില്‍ ഇത് വേണ്ടെന്ന് പറയുകയുമായിരുന്നു. റഫാലുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ് രാഹുലും കോണ്‍ഗ്രസും. മോദിയ്ക്ക് കാവൽക്കാരന്റെയും കള്ളന്റെയും മുഖമാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആക്രമണം അഴിച്ചുവിട്ടത്. ഒടുവിൽ മോദി പിടിക്കപ്പെട്ടു. താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 30000 കോടി രൂപയുടെ ഇടപാട് സുഹൃത്ത് അനിൽ അംബാനിയ്ക്ക് നൽകിയെന്ന് തെളിഞ്ഞതായും രാഹുൽ ആരോപിച്ചു. അതേസമയം ചത്തകുഞ്ഞിന്റെ ജാതകം നോക്കുന്ന പരിപാടിയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ പറഞ്ഞ മറുപടി.






