
കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണം അന്വേഷിക്കുന്നതിന് വത്തിക്കാന്‍ നിര്‍ദേശപ്രകാരം രൂപീകരിച്ചിരിക്കുന്ന സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി 31ന് അവസാനിക്കും. രാജ്യാന്തര സ്വതന്ത്ര ഏജന്‍സിയായ കെ.പി.എം.ജിയാണ് ഇടപാടിനെ കുറിച്ച് ഓഡിറ്റ് നടത്തുന്നത്. അതിരൂപതയിലെ ഭൂമിയുടെ രജിസ്ട്രേഷന് സംബന്ധിച്ച് കണക്ക് എടുക്കുന്ന മറ്റൊരു ഏജന്‍സിയും പഠനം നടത്തുന്നുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സഹായിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ച മൂന്നാമതൊരു സമിതിയായ ഇഞ്ചോടി കമ്മീഷന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടും സഹിതം ഏപ്രില്‍ രണ്ട് ബിഷപ്പ് മനത്തോടത്ത് വത്തിക്കാനിലേക്ക് പുറപ്പെടും.
അതേസമയം, അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ഈ ദിവസങ്ങളില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇഞ്ചോടി കമ്മീഷന് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കാനാവൂ. റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതുസംബന്ധിച്ച് ഒന്നും അതിരൂപതയിലെ വൈദികരോട് വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഇപ്പോള്‍ മാര്‍ മനത്തോടത്തിന്റെ നിലപാട്. ഇഞ്ചോടി കമ്മീഷന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മുദ്രവച്ച് വത്തിക്കാന്‍ കൈമാറുമെന്നും മനത്തോടത്ത് പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ടുകളും അവലോകന റിപ്പോര്‍ട്ടും രഹസ്യമായി വത്തിക്കാനെ അറിയിക്കുമെന്നും പിന്നീട് വൈദികരുമായി ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ഇത്രയും നാള് മനത്തോടത്ത് അറിയിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്ത് മനത്തോടത്തിന് മനംമാറ്റമുണ്ടായെന്നാണ് സൂചന. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ അതിരൂപതയെ ഒറ്റിക്കൊടുക്കുന്ന നടപടി മനത്തോടത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ വൈദികരുടെയും വിശ്വാസികളുടെയും വലിയ പ്രക്ഷോഭം തന്നെ അധികാരികള്‍ നേരിടേണ്ടി വന്നേക്കും.
സീറോ മലബാര്‍ സഭയിലെ പല ബിഷപ്പുമാരോടും വൈദികരോടും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇഞ്ചോടി കമ്മീഷനിലുള്ളത്. കമ്മീഷന് ചെയര്മാന് ഡോ.ജോസഫ് ഇഞ്ചോടി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ മുന്‍പ്രിന്‍സിപ്പലും നിലവിലെ ഡയറക്ടറുമാണ്. മറ്റൊരംഗം ഒരു പതിറ്റാണ്ടിലേറെയായി അതിരൂപതയിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നയാളാണ്. സഭയുടെ അടുപ്പക്കാരായ രണ്ട് അഭിഭാഷകരും ഒരു വൈദികനുമാണ് ഇഞ്ചോടി കമ്മീഷനിലെ മറ്റ് മൂന്ന് അംഗങ്ങള്‍. അതുകൊണ്ടുതന്നെ ഇവരുടെ റിപ്പോര്‍ട്ട് എത്രമാത്രം നിഷ്പക്ഷമായിരിക്കുമെന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്. കെ.പി.എം.ജിയുടെ റിപ്പോര്‍ട്ട് അതേപടി വത്തിക്കാനില്‍ സമര്‍പ്പിക്കേണ്ടതിനു പകരം മെത്രാന്മാരുടെ അടുപ്പക്കാരെ വച്ച് മനത്തോടത്ത് എന്തിനാണ് പുതിയൊരു റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഭയന്നുപോയി എന്നതാണ് വാസ്തവം. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ വാക്ക് അദ്ദേഹം വിശ്വസിച്ചിരിക്കാം. എഫ്.ഐ.ആറില്‍ നിന്ന് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനേയും ഒഴിവാക്കാമെന്ന് ഉറപ്പ് കിട്ടിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ പ്രൊവിന്‍ഷ്യാള്‍ മേധാവികള്‍ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര് തിരുത്താനോ റദ്ദാക്കാനോ ഉള്ള അധികാരം കോടതിക്കു മാത്രമായിരിക്കേ കര്‍ദ്ദിനാളിന് എവിടെനിന്ന് ഇത്തരമൊരു ഉറപ്പുലഭിച്ചുവെന്ന മറുചോദ്യമാണ് ഉയരുന്നത്.
എഫ്.ഐ.ആര് തിരുത്താമെന്ന് പറഞ്ഞ് മനത്തോടത്തിനെ തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിപ്പിലെ റിപ്പോര്‍ട്ട് തനിക്ക് അനുകൂലമാക്കാന്‍ കര്‍ദ്ദിനാള്‍ ശ്രമിക്കുന്ന ആരോപണവും ഉയരുന്നുണ്ട്. കര്‍ദ്ദിനാളിന് അനുകൂലമായ റിപ്പോര്‍ട്ട് വത്തിക്കാനില്‍ എത്തുകയും എഫ്.ഐ.ആര് പഴയപോലെ തുടരുകയും ചെയ്യും. ഇതില്‍ മനത്തോടത്ത് വഞ്ചിക്കപ്പെടാനാണ് സാധ്യത.
അതേസമയം, വ്യാജരേഖയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പരാതി നല്കാന് സിനഡ് നിയോഗിച്ച ഇന്റര്‍നെറ്റ് മിഷന് ഡയറക്ടര്‍ ഫാ.ജോബി മാപ്രക്കാവില്‍ എന്തടിസ്ഥാനത്തിലാണ് മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പ്രതികളാക്കി പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുത്തതെന്ന് വ്യക്തമാക്കണമെന്ന വൈദികരുടെ ചോദ്യത്തിന് അധികാരികളില്‍ നിന്ന് ഇതുവരെ മറുപടി കിട്ടിയിട്ടുമില്ല. ഫാ.ജോബിയെ തത്സഥാനത്തുനിന്ന് നീക്കണമെന്ന വൈദികരുടെ ആവശ്യവും അധികൃതര്‍ പരിഗണിക്കുന്നുമില്ല. ഫാ.ജോബിയെ സംരക്ഷിക്കുന്ന നിലപാടാണ് കര്‍ദ്ദിനാളും സംഘവും സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഫാ.ജോബിക്കെതിരെ നടപടി എടുത്താല്‍ വ്യാജരേഖയുടെ ഉറവിടം എവിടെയാണെന്ന് തനിയെ പുറത്തുവരുമെന്നാണ് ഇവര്‍ പറയുന്നത്.






