
കാശ്മീരത്തിലെ സുന്ദരനായ ചെറുപ്പക്കാരനായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനേതാവാകുമ്പോഴും മികച്ച എഴുത്തുകാരനെന്ന് പേരെടുക്കുമ്പോഴും മധുപാല്‍ ഏറെ ആഗ്രഹിച്ചത് സംവിധായകന്റെ തലപ്പാവണിയാനാണ്. കുട്ടിക്കാലത്ത് പാലക്കാട്ടെ തിയേറ്ററിന്റെ പ്രൊജക്ടര്‍ റൂമിലിരുന്ന് സിനിമ കണ്ടു തുടങ്ങിയ നാള് മുതല്‍ ആഗ്രഹിച്ചതും സംവിധായകനാകാണ്.
കലാമൂല്യമുള്ള സിനിമകളും സീരിയലുകളും സമ്മാനിക്കാനാണ് അദ്ദേഹമെന്നും ശ്രമിച്ചിട്ടുള്ളതും. ജീവവായുപോല്‍ കരുതുന്ന സിനിമയും എഴുത്തും യാത്രകളും ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സാധാരണക്കാരനായ കുടുംബനാഥാനാണ് മധുപാല്‍.
സിനിമ എന്ന ആഗ്രഹം പൂര്‍ത്തിയാക്കാനുള്ള യാത്രയ്ക്കിടയില്‍ എന്നും കുടുംബത്തെ ഒപ്പം ചേര്‍ത്തു പിടിക്കാനും അദ്ദേഹം മറന്നില്ല. തിരക്കുകള്‍ക്ക് ചെറിയൊരു ഇടവേള നല്കി കുടുംബത്തിന്റെ തണലില്‍ അല്പനേരം ചെലവഴിക്കുകയാണ് മധുപാല്‍.
തൊണ്ണൂറുകളില്‍ സിനിമയിലെത്തിയിട്ടും സംവിധാനം ചെയ്തത് മൂന്ന് ചിത്രങ്ങള്‍ മാത്രം. ഇത്രയും ഇടവേളകളുണ്ടാകുന്നത്?
ഒരു കഥ ഉണ്ടായിവരാനും, അത് എക്സിക്യൂട്ട് ചെയ്യാനുമെടുക്കുന്ന സമയമാണ് ഇടവേളകള്‍ക്ക് കാരണം. തലപ്പാവ് ചെയ്യും മുമ്പുതന്നെ പല കഥകളും പല രീതിയില്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതില്‍ തൃപ്തിപ്പെടുത്തുന്ന കഥ കിട്ടിയപ്പോഴാണ് തലപ്പാവിലേക്കെത്തുന്നത്.
നമ്മളെ മോഹിപ്പിക്കുന്ന ഒരു കഥയുണ്ടായകുമ്പോഴാണ് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ആ കഥ മറ്റൊരാളോട് പറയുമ്പോള്‍ അവര്‍ക്ക് കേള്‍ക്കാന്‍ താല്പര്യമുണ്ടോ അല്ലെങ്കില്‍ കഥ കേള്‍ക്കുമ്പോള്‍ എനിക്കു തന്നെ സംതൃപ്തി കിട്ടുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീടെന്നെ ഒഴിമുറിയില്‍ എത്തിച്ചത്.
ഇതിനിടെ ഞാനും ശ്രീനിയേട്ടനും ഒരുമിച്ചൊരു സിനിമ ആലോചിച്ചിരുന്നു. ഒഴിമുറിയിലേക്കെത്തിയപ്പോള് അത് ലാലേട്ടനായെന്ന് മാത്രം. പിന്നീട് ഞാനും ജയമോഹനും ചേര്‍ന്ന് പല കഥകളും ആലോചിച്ചു. അങ്ങനെയാണ് ഒരു കുപ്രസിദ്ധ പയ്യന് ചെയ്യുന്നത്. ഇതിനിടയില്‍ ഞാന്‍ സീരിയല്‍ അടക്കമുള്ള വര്‍ക്കുകള്‍ ചെയ്യുന്നുണ്ടായിരുന്നു, അതെല്ലാം തന്നെ സംസ്ഥാന അവാര്‍ഡുകളടക്കം ലഭിച്ച് അംഗീകരിക്കപ്പെടുകയും ചെയ്തു.
സിനിമയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണോ ഒരുകുപ്രസിദ്ധ പയ്യന് പോലൊരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്തത്?
തലപ്പാവും കൊമേഴ്ഷ്യലായി തന്നെ ചെയ്ത സിനിമയാണ്. നോണ്‍ലീനിയര്‍ പാറ്റേണിലാണാ സിനിമ ചെയ്തത്. അതിനുശേഷമാണ് അത്തരം സിനിമകള്‍ മലയാളത്തില്‍ സജീവമായി തുടങ്ങിയത്. അതൊരു കാലം തെറ്റിയ സിനിമ തന്നെയായിരുന്നു.
തലപ്പാവ് കണ്ട പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇതെന്താ ആദ്യം നടന്ന സംഭവങ്ങള്‍ അവസാനവും അവസാനത്തെ സംഭവങ്ങള്‍ ആദ്യവും കാണിച്ചച്ചതെന്ന്. എല്ലാവര്ക്കും അറിയാവുന്നൊരു കഥ പറയുമ്പോള്‍ പറയുന്ന ക്രാഫ്റ്റിലാണ് വ്യത്യസ്തത വേണ്ടത്. അതുകൊണ്ടാണങ്ങനെ ചെയ്തത്.
ഒഴിമുറിയിലും അത്തരമൊരു പാറ്റേണുണ്ടായിരുന്നു. ഇപ്പോഴും ആ സിനിമയെക്കുറിച്ച് ആളുകള്‍ പറയാറുണ്ട്. കഥ പറയാനുള്ള രീതിയിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ആര്‍ട്ട് സിനിമ, കൊമേഷ്യല്‍ സിനിമ എന്നൊരു ആറ്റിറ്റിയൂഡ് ഒരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല. എല്ലാ സിനിമയും പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ്. കൂടുതല്‍പേര്‍ കാണുന്നത് കൊമേഴ്ഷ്യല്‍ സിനിമ കുറച്ചുപേര്‍ കാണുന്നത് ആര്‍ട്ട് സിനിമ എന്നൊരു ആറ്റിറ്റിയൂഡ് എനിക്കില്ല.
ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഫൈറ്റും പാട്ടുമൊക്കെയുള്ള സിനിമയിലും നല്ലൊരു എലമെന്റ് ഉണ്ടാവാം. ഓരോ സിനിമയിലും ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങളുണ്ടാകാം, മോട്ടിവേറ്റ് ചെയ്യുന്ന ഘടകങ്ങളുണ്ടാകാം. ഒരു ക്ലാസിഫിക്കേഷന്‍ സിനിമയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു കുപ്രസിദ്ധ പയ്യന് ആര്‍ട്ട് സിനിമ, കൊമേഴ്ഷ്യല്‍ സിനിമ എന്ന വേര്‍തിരിവോടെ കണ്ട ചിത്രമല്ല.
കുറ്റവാളിയാക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പ്രമേയം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമാണത്. സിനിമയില്‍ മാത്രമല്ല സംഘട്ടനങ്ങളുള്ളത്. സിനിമയില്‍ കാണുന്നതിനേക്കാള്‍ ബഹളമുള്ള സംഘട്ടനങ്ങള്‍ റോഡില്‍ ഉണ്ടാകുന്നില്ലേ? അങ്ങനെയുള്ള കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ മാത്രം അത് വാണിജ്യവത്ക്കരിക്കപ്പെടുന്നു എന്ന് പറയാനാവില്ല.
ചില കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ആര്‍ട്ട് സിനിമ, വേറെ ചില ഘടകങ്ങളുണ്ടെങ്കില്‍ വാണിജ്യ സിനിമ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഞാനങ്ങനെ കരുതുന്നില്ല.
കഴിഞ്ഞ മൂന്ന് സിനിമയിലും കോടതി, നിയമം, പോലീസ് എന്നിവയൊക്കെയായിരുന്നു വിഷയം?
നിത്യജീവിതത്തില്‍ ഇടപെടുന്ന സാഹചര്യങ്ങളൊക്കെതന്നെയാണത്. ഇന്നത്തെ സമൂഹത്തില്‍ പോലീസുകാരുമായി ഇടപെടാത്ത ഒരു ദിവസംപോലും സാധാരണക്കാരനുണ്ടാവുമെന്ന് തോന്നുന്നില്ല.
വീടിനുള്ളില്‍, വീടിന് പുറത്തിറങ്ങിയാല്‍, റോഡില്‍ എവിടെയായാലും നിയമത്തിന്റെ ഇടപെടല്‍ കാണാനാവും. അതുചിലപ്പോള്‍ ട്രാഫിക് രൂപത്തിലാകാം, മറ്റു ചില പ്രശ്നങ്ങളാവാം, ഹര്‍ത്താലാവാം. പോലീസുകാരെ കാണാതെ ജീവിതം കടന്നുപോവില്ല എന്ന അവസ്ഥയാണുള്ളത്.
ഒരുപാട് കേസുകള്‍ ഉണ്ടാകുന്നതുകൊണ്ടല്ലേ ലോകമെമ്പാടുമുള്ള കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കേസുകളില്ലാത്ത വളരെ ചുരുക്കം ആളുകളേ കാണൂ. അടിപിടി കേസുകളല്ലെങ്കില് പോലും ട്രാഫിക് നിയമം പാലിക്കാത്തതിനെത്തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടാത്ത ആളുകള്‍ ചുരുക്കമായിരിക്കും.
കോടതിയും പോലീസുമെല്ലാം ചേര്‍ത്തൊരു ജീവിതത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. അതൊഴിവാക്കിക്കൊണ്ടൊരു ലോകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
സംവിധായകനായും നടനായും സിനിമയി ല്‍ എത്തപ്പെട്ടതിന്റെ കാരണമെന്ന് സ്വയം വിശ്വസിക്കുന്നത്?
ഏതൊരാളും മോള്‍ഡ് ചെയ്തെടുക്കപ്പെടുന്നത് ബാല്യ കൗമാരങ്ങളുടെ സ്വാധീനത്തിലാണ്. അന്നു കണ്ട കാര്യങ്ങളും പഠിച്ച പാഠങ്ങളും വായിച്ച പുസ്തകങ്ങളും ഒക്കെത്തന്നെയാണ് നമ്മളെ മോള്‍ഡ് ചെയ്ത് കൊണ്ടുപോകുന്നത്.
ഒരു സ്ഥലത്ത് എത്തിയിട്ട് എങ്ങനെ ഇവിടെവരെയെത്തി എന്ന് ആലോചിക്കുമ്പോള്‍ എത്ര ദൂരം സഞ്ചരിച്ചുവോ അത്രദൂരം തന്നെ പുറകിലേക്ക് പോകേണ്ടി വരും. അത്രയും നാള് കണ്ട സിനിമകള്‍, വായിച്ച പുസ്തകങ്ങള്‍,എഴുത്തുകാര്‍, അധ്യാപകര്‍, യാത്രയിയില്‍ കണ്ട മനുഷ്യര്‍, സൗഹൃദങ്ങള്‍ ഇവരെയെല്ലാം ചേര്‍ത്തുകൊണ്ടാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.
മറ്റെല്ലാവരേയും പോലെ ബാല്യ, കൗമാരങ്ങളില്‍ കണ്ട കാഴ്ചകളൊക്കെയാണ് എന്നെയും ഇവിടെയെത്തിച്ചത്. ഇപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ നാളത്തേക്കോ മറ്റന്നാളത്തേക്കോ ഉപകരിക്കപ്പെട്ടേക്കാം. ഇപ്പോഴത്തെ അനുഭവങ്ങള്‍ ഇപ്പോള്‍തന്നെ ഉപയോഗിക്കാനാവില്ല.
അതെല്ലാം ഒരുതരത്തില്‍ സമ്പാദ്യങ്ങളാണ്. ഓരോ അനുഭവങ്ങളും ഓരോ കാഴ്ചകളും ഇന്നല്ലെങ്കില്‍ നാളത്തേക്ക് ഉപകരിച്ചേക്കും. അതിനുവേണ്ടിയാണിപ്പോള്‍ പലതും കാണുന്നത്.
സംവിധാന സ്വപ്നങ്ങള്‍ക്കിടയില്‍ നടനാകുന്നത്?
അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും അഭിനയ മോഹം മനസിലുണ്ടായിരുന്നില്ല. ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ വരുന്ന ആള് ശരിയായില്ലെങ്കില്‍ എല്ലാ കാലത്തും എല്ലാ അസിസ്റ്റന്റ് ഡയറക്ടറര്മാരും സിനിമയില്‍ മുഖം കാണിക്കാറുണ്ട്. അങ്ങനെയാണ് ഞാനും സിനിമയില്‍ മുഖം കാണിച്ചത്. ശ്രദ്ധിക്കപ്പെട്ടൊരു വേഷം ചെയ്തത് കാശ്മീരത്തിലാണ്.
ഞാനാ ചിത്രത്തില്‍ സഹ സംവിധായകനായിരുന്നു. ആ വേഷത്തില്‍ അഭിനയിക്കാനുള്ള ആള് വരാത്തതുകൊണ്ട് ഞാന്‍ അഭിനയിച്ചു. ആ സിനിമ നന്നായി ഓടി, എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അല്ലാതെ എനിക്കൊരു വേഷം തരണമെന്നാവശ്യപ്പെട്ട് ഇന്നുവരെ ആരേയും സമീപിച്ചിട്ടില്ല.
അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒരേ തരത്തിലുള്ളതായിരുന്നു. അതിന്റെ കാരണം?
സിനിമയോടുള്ള ഇഷ്ടം മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ടോ?
അവര്‍ നിരന്തരം സിനിമ കാണുന്നവരാണ്. കുട്ടിക്കാലം മുതലേയുള്ള ശീലമാണ്. എന്തു കാണണം ഏന്ത് കാണരുത് എന്ന് ഞാന്‍ പറയാറില്ല. മാധവി വൈവയ്ക്കായി ഒഴിമുറിയുടെ ഭാഷയാണ് തെരഞ്ഞെടുത്തത്. (സിനിമയിലേക്ക് വരാന്‍ താല്പര്യമുണ്ടോ എന്ന് ചോദ്യത്തിനുത്തരം മകളോട് തന്നെ മധുപാല്‍ ചോദിച്ചു, പുഞ്ചിരിയായിരുന്നു ഉത്തരം) പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കകയല്ലാതെ ഏത് പ്രൊഫഷന് തെരഞ്ഞെടുക്കണമെന്ന് ഞാനവരോട് പറയാറില്ല.
ഭര്‍ത്താവ്, അച്ഛന്, മകന് എന്നീ റോളുകളെക്കുറിച്ച്?
ആ റോളുകള്‍ ആസ്വദിച്ചില്ലായിരുന്നെങ്കില് ഇത്രയും നാള് ജീവിക്കില്ലായിരുന്നല്ലോ? ജീവിതത്തിലെ എല്ലാ റോളുകളും ആസ്വദിക്കുന്നുണ്ട്. ആര്‍ത്തിയും ആഗ്രഹങ്ങളുമാണ് ഒരാളെ തകര്‍ത്തു കളയുന്നത്. എല്ലാ പുസ്തകങ്ങളും വായിക്കണം, എല്ലാ സിനിമകളും കാണണം ഇത്രയൊക്കെയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എല്ലാത്തിലുമുപരിയായി നല്ലൊരു മനുഷ്യനായി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണുള്ളത്.
ഡബ്ലൂ.സി.സി അടക്കമുള്ള സിനിമ സംഘടനകളെക്കുറിച്ച്?
സാമൂഹിക ജീവികളായ എല്ലാവര്ക്കും അവരവരുടേതായ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടുകെട്ടുകളുണ്ടാവും. നന്മയുള്ള, തെളിച്ചമുള്ള അവസ്ഥയുണ്ടാക്കാന്‍ കഴിയുന്നവയായിരിക്കണം സംഘടനകള്‍. വൈരാഗ്യവും പകയും വീട്ടാനുള്ള ഇടമായി അതിനെ കാണരുത്.
എല്ലാ സംഘടനകള്‍ക്കും അവരവരുതേതായ ദൗത്യങ്ങളുണ്ട്. അതില്ലാതാകുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഒരാളെ മോശമായി ചിത്രീകരിക്കാനുള്ളതാവരുത് നല്ലതിനുവേണ്ടിയുള്ളതാവാണം സംഘടനകള്‍.
ഒരേ വിഭാഗത്തില്‍ തന്നെ രണ്ട് സംഘടനകളുണ്ടാവാം. സിനിമയില്‍ തന്നെ സംവിധായകരുടേയും നടന്മാരുടേയും നടിമാരുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകള്‍ ഉണ്ടാകുന്നുണ്ട്. ഏത് മേഖലയിലാണോ നില്‍ക്കുന്നത് ആ മേഖലയെ സംരക്ഷിക്കാനുള്ളതാവണം സംഘടനകള്‍.
ആ ബോധമുണ്ടെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. നന്മയ്ക്കുവേണ്ടിയുള്ള ഘടകമെന്ന രീതിയിലാണ് ഞാന്‍ സംഘടനകളെ കാണുന്നത്. ഏതൊരു സംഘടനയിലും നെഗറ്റീവാണെന്ന് തോന്നിയ കാര്യമുണ്ടായാല്‍ തിരുത്തലുകളുണ്ടാവണം. ആ തിരുത്തലുകളുള്ളതുകൊണ്ടാണ് ലോകമിങ്ങനെ മുന്നോട്ട് പോകുന്നത്.