
കോട്ടയം: കേരള കോണ്‍ഗ്രസ് 1964 രൂപീകരിച്ച നാള് മുതല്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ പ്രസിദ്ധമാണ്. കെ.എം ജോര്‍ജും പി.ടി ചാക്കോയും ആര്.ബാലകൃഷ്ണ പിള്ളയും ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസിലേക്ക് കര്‍ഷക രാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട കെ.എം മാണി കൂടി എത്തിയതോടെയാണ് പൂര്‍ത്തിയായത്. കേരള കോണ്‍ഗ്രസ് ഈ കാലഘട്ടങ്ങളിലൊക്കെ പല തവണ പിളര്‍ന്നു.
പി.ടി ചാക്കോയുടെ മരണത്തോടെ കെ.എം ജോര്‍ജ് ആയി പാര്‍ട്ടിയുടെ അമരക്കാരന്. വൈകാതെ പാര്‍ട്ടിയില്‍ അധികാര വടംവലിയായി. പാര്‍ട്ടി പിളര്‍ന്നു. ഈ കാലഘട്ടത്തിനിടെ മാണിയും ജോസഫും ടി.എം ജേക്കബും, ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജും പിന്നീട് പുതിയ തലമുറയില്‍ ഫ്രാന്‍സിസ് ജോര്‍ജും പി.സി തോമസും സ്കറിയ തോമസും എല്ലാം പുതിയ പാര്‍ട്ടികള്‍ രൂപീകരിച്ചുവെങ്കിലും മാണിക്ക് മാത്രം ഒരു കുലുക്കവും സംഭവിച്ചില്ല.
തുടര്‍ച്ചയായ പിളര്‍പ്പുകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ഇടതു മുന്നണിയിലും വലതു മുന്നണിയിലും മാറി മാറി മാണി പരീക്ഷിച്ചുവെങ്കിലും അവസാന കാലം യു.ഡി.എഫിനൊപ്പം തന്നെ നിലയുറപ്പിച്ചു. ബാര്‍കോഴ കേസിനെ തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വവുമായി പിണങ്ങി മുന്നണി വിട്ടുവെങ്കിലും പിന്നീട് തറവാട്ടിലേക്ക് തിരിച്ചുവന്നു.
അവസാന നാളുകള്‍ വരെ പോരാട്ടത്തിന്റെതായിരുന്നു. കോട്ടയം ലോക്സഭാ സീറ്റിനു വേണ്ടി പി.ജെ ജോസഫ് അവകാശവാദം ഉന്നയിച്ചുവെങ്കിലും മാണി വിട്ടുകൊടുത്തില്ല. ഒരു ഘട്ടത്തില്‍ പാര്‍ട്ടി പിളരുമെന്ന സ്ഥിതിവരെ എത്തി. ഒടുവില്‍ തന്റെ വിശ്വസ്തനായ തോമസ് ചാഴികാടന് മണ്ഡലം പൊരുതിനേടി അദ്ദേഹം വിടപറഞ്ഞു.






