
കോട്ടയം: ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി നിത്യവിശ്രമത്തിലേക്ക്. കഴിഞ്ഞ ദിവസം അന്തരിച്ച പാലായുടെ നായകന് കെ.എം മാണിയുടെ സംസ്കാര ശുശ്രൂഷ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തില്‍ കരിങ്ങോഴക്കല്‍ തറവാട്ടില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും പാര്‍ട്ടിയിലെ അടുത്ത നേതാക്കളും അന്ത്യചുംബനം നല്കി. 3.10 ഓടെ പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാര്‍ നിത്യവിശ്രമത്തിനായി കത്തീഡ്രല്‍ പള്ളിയിലേക്ക് പുറപ്പെട്ടു.
മാണിയെ യാത്രയാക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. രാവിലെ 7.15 ഓടെ തറവാട്ടില്‍ എത്തിച്ച ഔതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നാണ് ആളുകള്‍ ഒഴുകി എത്തിക്കൊണ്ടിരുന്നത്. പലര്‍ക്കും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും സമയം ഏറെ വൈകിയതോടെ മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ നഗരികാണിക്കല്‍ ചടങ്ങായാണ് മൃതദേഹം കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. വീട്ടില്‍ നിന്നും കൊട്ടാരമറ്റത്തും അവിടെ നിന്ന് ടൗണ്‍ഹാള്‍ ചുറ്റി റിവ്യൂറോഡ് വഴി കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് പള്ളിയിലേക്ക്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനത്തിനൊപ്പം പതിനായിരക്കണക്കിന് ആളുകളാണ് പള്ളിയിലേക്ക് കാല്‍നടയായി നീങ്ങുന്നത്.
പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കത്തീഡ്രല്‍ പള്ളിയിലെ 126ാം നമ്പര്‍ കല്ലറയിലാണ് കെ.എം മാണിക്ക് നിത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. കരിങ്ങോഴക്കല്‍ കുടുംബത്തിന്റെ കല്ലറയാണിത്.
മൂന്നു മണിക്കാണ് സംസ്കാര ശുശ്രൂഷ നിശ്ചയിച്ചിരുന്നതെങ്കിലും ഏറെ വൈകിയേ പൂര്‍ത്തിയാകൂവെന്ന് വ്യക്തമാണ്. മൂന്നേകാലോടെയാണ് പള്ളിയിലേക്കു പുറപ്പെട്ടത്.
ഇന്നലെ 10 മണിയോടെ കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ നിന്നും കെ.എം മാണിയുടെ ഭൗതികദേഹവും വഹിച്ചുള്ള വാഹനം 13 മണിക്കൂര്‍ കൊണ്ടാണ് കോട്ടയത്ത് എത്തിയത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം രാവിലെ 7.15 ഓടെയാണ് പാലായിലെ തറവാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 4.57 നായിരുന്നു കെ.എം മാണിയുടെ വിയോഗം.