
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടു ചെയ്യാന്‍ സമ്മതിദായകരെ ഭീഷണിപ്പെടുത്തിയ മനേകാഗാന്ധിക്കും സാക്ഷി മഹാരാജിനും ജില്ല മജിസ്ട്രേറ്റിന്റെ വിശദീകരണ നോട്ടീസ്. സംഭവത്തിന്റെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉന്നാവയിലാണ് സാക്ഷി മഹാരാജ് ജനഹിതം പരിശോധിക്കുന്നത് സുല്‍ത്താന്‍പൂരില്‍ നിന്നും മനേകാ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
വോട്ടു ചെയ്യാത്ത സമ്മതിദായകരെ താന്‍ ശപിക്കുമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ ഭീഷണി. താന്‍ എംപിയായാല്‍ വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ പിന്നീട് സഹായം ആവശ്യപ്പെട്ടു വന്നാല്‍ താന്‍ അക്കാര്യം പുന: പരിശോധിക്കുമെന്നായിരുന്നു മനേകാഗാന്ധിയുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയതോടെ സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിശദീകരണം ആവശ്യപ്പെട്ട് മനേകാ ഗാന്ധിക്ക് ഷോ കോസ് നോട്ടീസ് അയച്ചു.
''എന്റെ ഫൗണ്ടേഷന് നിങ്ങള്‍ക്കായി ആയിരംകോടി രൂപയോളം ചെലവാക്കി. എന്നിട്ടും നിങ്ങള്‍ ബി.ജെ.പി.ക്കു വോട്ടുചെയ്യില്ലെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കതു മോശമായി തോന്നും. മുസ്ലിം വോട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും. എന്നാല്‍ വോട്ടുചെയ്യാതിരുന്ന ശേഷം മുസ്ലിങ്ങള്‍ സഹായം അഭ്യര്ഥിച്ചെത്തിയാല് എന്തുപ്രയോജനമെന്ന് ഞാന്‍ ചിന്തിക്കും.'' ഇങ്ങിനെയായിരുന്നു മനേകയുടെ വാക്കുകള്‍.
സുല്‍ത്താന്‍പൂര്‍ ടുറാബ് ഖാനിയില്‍ നടന്ന പരിപാടിയില്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി മനേക എത്തി. താന്‍ മുസ്ളീങ്ങളെ ഏറെ സ്നേഹിക്കുന്നെന്നും അവരുടെ പങ്കാളിത്തം ചേര്‍ന്നു കിടക്കണമെന്നു മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും മനേക പറയുന്നു. ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ യോഗത്തിലാണ് പറഞ്ഞതെന്നുമാണ് വിശദീകരണം.
''ജനങ്ങള്‍ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ ജയിക്കും. എന്നാല്‍ അതില്‍ മുസ്ളീങ്ങളുടെ വോട്ട് ഇല്ലെങ്കില്‍ അത് നല്ലതല്ല എന്നാണ് ഉദ്ദേശിച്ചത്. ഞാന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ നിങ്ങള്‍ക്കാണ് എന്നെ വേണ്ടത്. നമ്മള് തമ്മിലുള്ള ബന്ധത്തിന് അടിത്തറ ഇടാനുള്ള അവസരമാണ് ഇത്’’ അവര്‍ പറഞ്ഞു. ഈ ബൂത്തില്‍ നിന്നും തനിക്ക് നൂറോ അമ്പതോ വോട്ട് കിട്ടിയാല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ജോലി ചെയ്തതായി കണക്കാക്കുമെന്നും വിഭാഗീകത വിചാരിക്കില്ല. എല്ലാവരുടേയും വേദനയിലും ദു:ഖത്തിലൂം പങ്കാളിയാകും എല്ലാവരേയും സ്നേഹിക്കും. അതുകൊണ്ട് ഇത് നിങ്ങള്‍ക്ക് വേണ്ടിയാണെന്നും മനേക പറഞ്ഞു.
സംഭവത്തില്‍ മനേകാഗാന്ധിക്കെതിരേ കോണ്‍ഗ്രസും രംഗത്ത് വന്നു. മനേകയുടെ വാക്കുകള്‍ മര്യദ കെട്ടതാണെന്നും ജനങ്ങളെ വിഭജിച്ചുകൊണ്ടുള്ള താണെന്നും പാര്‍ട്ടി നേതാവ് സുര്‍ജേവാല പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പുറത്താക്കുകയും കര്‍ശനമായ നടപടിയെടുക്കുകയുമാണ് വേണ്ടതെന്നും പറഞ്ഞു. പിലിഭിത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മനേക ഇത്തവണ സീറ്റ് മകന് വരുണ്‍ഗാന്ധിക്ക് നല്കി സുല്ത്താന്പൂരിയാണ് മത്സരിക്കുന്നത്. പിലിഭിത്തില്‍ നിന്നും ആറു തവണയാണ് മനേക തെരഞ്ഞെടുക്കപ്പെട്ടത്.
തന്റെ മണ്ഡലമായ ഉന്നാവയില്‍ പ്രചാരണത്തിനിടെയാണ് സാക്ഷി മഹാരാജ് സമ്മതിദായകര്‍ക്ക് മേല്‍ ശാപഭീഷണി മുഴക്കിയത്. ഞാന്‍ ഒരു സന്ന്യാസിയാണ്. ഒരു സന്ന്യാസി നിങ്ങളുടെ വാതില്ക്കല് ഭിക്ഷചോദിച്ചു വരുമ്പോള്‍ അതു നല്‍കിയില്ലെങ്കില്‍, ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും അയാള്‍ കൊണ്ടുപോകുമെന്നാണ് ശാസ്ത്രങ്ങളില്‍ എഴുതിയിരിക്കുന്നത്. മാത്രമല്ല, ആ കുടുംബത്തിന് ശാപവും ലഭിക്കും. നിങ്ങളുടെ സ്വത്ത് ഞാന്‍ ചോദിക്കുന്നില്ല. 125 കോടി ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന നിങ്ങളുടെ വോട്ടാണ് ആവശ്യപ്പെടുന്നത് ഇതായിരുന്നു വാക്കുകള്‍.
ഈ പ്രസ്താവനയും വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് രാകേഷ്കുമാര്‍ ഗുപ്ത മഹാരാജിനെതിരേ കേസെടുക്കാന്‍ സൊഹ്റാമു പോലീസിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഏപ്രില്‍ 29 നാണ് ഉന്നാവുവില്‍ തെരഞ്ഞെടുപ്പ് നടക്കുക.






