
മെയ്ന്‍പുരി: പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാജ പിന്നോക്കനെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. മുലയാം സിംഗ് യാദവ് അങ്ങിനെയല്ല. അദ്ദേഹം ശരിക്കും പിന്നാക്കരുടെ നേതാവാണെന്നും മെയിന്‍പുരിയില്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്ന് നടത്തിയ റാലിയില്‍ സംസാരിക്കവേ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ ദശകങ്ങള്‍ നീണ്ട പിണക്കം മറന്ന് മുലയാം സിംഗ് യാദവും മായാവതിയും വേദി പങ്കിട്ടു.
കാല്‍നൂറ്റാണ്ടോളം ദൈര്‍ഘ്യമുള്ള പിണക്കം സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടേയും നേതാക്കന്മാര് മറന്നത് ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടന്ന പരിപാടിയിലായിരുന്നു. മായാവയിയെ സ്വാഗതം ചെയ്ത എസ്പി നേതാവ് അവരെ ബഹുമാനിക്കാന്‍ ബിഎസ്പി അണികളോട് ആവശ്യപ്പെട്ടു. മായാവതിയും താനും ഒരുമിച്ച് വേദി പങ്കിട്ടിട്ട് ദീര്ഘകാലമായെന്നും അവര്‍ക്ക് സ്വഗതം ഓതുകയാണെന്നും മുലായം പറഞ്ഞു. ചിലപ്പോള്‍ പാര്‍ട്ടിക്കും അതിലെ ജനങ്ങള്‍ക്കും വേണ്ടി ദുര്‍ഘടമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് മായാവതിയും പറഞ്ഞു.
'' സമാജ് വാദി പാര്‍ട്ടിക്ക് കീഴില്‍ സമൂഹത്തിലെ എല്ലാത്തരക്കാരായ ആള്‍ക്കാരെയും മുലായം ഉള്‍ക്കൊള്ളുമെന്നതില്‍ സംശയമില്ല. നരേന്ദ്രമോഡിയെ പോലെ വ്യാജ പിന്നാക്ക നേതാവല്ല മുലായം. അദ്ദേഹം പിന്നാക്കക്കാരുടെ യഥാര്‍ത്ഥ നേതാവാണ്. '' മായാവതി പറഞ്ഞു. പതിവ് പോലെ 'ജയ് ഭീം' വിളിച്ചാണ് മായാവതി നിര്‍ത്തിയത് എങ്കിലും പെട്ടെന്ന് തന്നെ തിരുത്തി 'ജയ് ലോഹി' എന്നാക്കി.
1995 ല്‍ യുപിയിലെ സഖ്യകക്ഷി ഭരണം വീണതോടെയാണ് മായാവതിയും മുലായം സിംഗ് യാദവും തമ്മില്‍ തെറ്റിയത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് 'ഗസ്റ്റ് ഹൗസ് സംഭവം' എന്ന പേരില്‍ വിവാദമായിരുന്നു. ഗസ്റ്റ് ഹൗസില്‍ ബിഎസ്പി നേതാവ് അണികളുമായി പ്രചരണം നടത്തുന്നതിനിടയില്‍ സമാജ്വാദി പാര്‍ട്ടി അണികള്‍ വന്ന് ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന ഇരുവരും തമ്മില്‍ ഏറെ അകന്നെങ്കിലൂം രണ്ടു വര്‍ഷം മുമ്പ് ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ചെറുപാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കുകയായിരുന്നു.






