
മഞ്ചേരി: മുപ്പത്തഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയയാക്കിയ അറുപത്തഞ്ചുകാരന് 18 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. മലപ്പുറം മുണ്ടുപറമ്പ് വലിയാട്ട് വീട്ടില്‍ സി. കാസിമിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജ് കെ.എസ്. വരുണ്‍ ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം മേയ് 14-നു വൈകിട്ട് ആറരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി വീടിന്റെ ഹാളിലും കിടപ്പുമുറിയിലുംവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. ബലാത്സംഗം നടത്തിയതിനു 10 വര്‍ഷം കഠിനതടവും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിനതടവുമാണു ശിക്ഷ. ഇരുവകുപ്പുകളിലും 20,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും അഞ്ചുമാസം വീതം അധിക തടവ് അനുഭവിക്കണം. മാനഹാനി വരുത്തിയതിന് രണ്ടുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസത്തെ അധിക തടവുമാണു ശിക്ഷ. ഇതേ വകുപ്പിലെ മറ്റൊരു സെക്ഷന്‍ പ്രകാരം ഒരുവര്‍ഷത്തെ കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്.
മലപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എം. സാജിനി രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് ഹാജരായി. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. എ.എസ്.ഐ. ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.
പ്രതി പിഴയടയ്ക്കുകയാണെങ്കില്‍ തുക അതിജീവിതയ്ക്കു നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നിര്‍ദ്ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.






